ന്യൂഡൽഹി∙ കാർ പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ബോളിവുഡ് കാസ്റ്റിങ് ഡയറക്ടർ മായങ്ക് ദീക്ഷിതിനു നേരെ ആക്രമണം. കിഴക്കൻ ഡൽഹിയിലുണ്ടായ ക്രൂരമായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ കഴുത്തിനും എല്ലുകൾക്കും തലയ്ക്കും ഗുരുതര പരുക്കേറ്റു. എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മായങ്ക് നിരീക്ഷണത്തിലാണെന്നു ഡോക്ടർമാർ അറിയിച്ചു.
10 വർഷത്തിലേറെയായി കാസ്റ്റിങ് ഡയറക്ടറായും അഭിനയ പരിശീലകനായും സജീവമാണു മായങ്ക്. ഡൽഹിയിലെ വെസ്റ്റ് ഗുരു അൻഗദ് നഗർ പ്രദേശവാസിയായ മായങ്ക് വീട്ടിലേക്കു മടങ്ങിപ്പോകുന്നതിനിടെ, തെറ്റായാണ് കാർ പാർക്ക് ചെയ്തെന്ന് ആരോപിച്ച് ഒരാൾ വഴക്കിട്ടു. തർക്കം രൂക്ഷമായപ്പോൾ ഇയാൾ രണ്ടുമൂന്നു പേരെയും കൂട്ടിയെത്തി മായങ്കിനെ മർദിക്കുകയായിരുന്നു. മായങ്കിനെ മൃതപ്രായനാക്കിയാണു സംഘം മടങ്ങിയത്.
ഗുരുതരമായി പരുക്കേറ്റ മായങ്കിന്റെ കഴുത്തിലെ എല്ലുകൾക്കു പൊട്ടലുണ്ട്. തലയിലും സാരമായ മുറിവുകളുണ്ടെന്നാണു വിവരം. സംഭവത്തിനു പിന്നാലെ ആദ്യം കൈലാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മായങ്കിനെ അവിടെനിന്ന് എയിംസ് ട്രോമ സെന്ററിലേക്കു മാറ്റുകയായിരുന്നു. മായങ്കിന്റെ മൊഴിയെടുക്കാൻ കാത്തിരിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഡൽഹി പൊലീസ് പറഞ്ഞു.