സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തി പ്രാപിക്കാൻ ഒരാഴ്ചയിലേറെ കാത്തിരിക്കേണ്ടി വരും. സാധാരണ ജൂൺ ഒന്നിന് എത്തേണ്ട തെക്കു പടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ വർഷം മെയ് 29ന് എത്തിയതായാണു കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. ഇത്തവണ ജൂൺ 8നും. പക്ഷേ ഇപ്പോഴും അതിശക്തമായ മഴ സംസ്ഥാനത്തുട നീളം കിട്ടി തുടങ്ങിയിട്ടില്ല. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ. എന്നാൽ കാലവർഷം പതിയെ എല്ലാ ജില്ലകളിലേക്കും വ്യാപിക്കുകയാണ്.
കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ 11 വരെ 87.3 മില്ലിമീറ്റർ മഴ പെയ്തപ്പോൾ ഇത്തവണ ഇതേ കാലയളവിൽ ലഭിച്ചത് 85.2 മില്ലിമീറ്റർ. നേരിയ കുറവ് മഴയിലുണ്ട്.തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണു കാര്യമായ മഴ പെയ്യാതിരുന്നത്. 15 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണു പ്രവചനം. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്ന് എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ തെക്കൻ കേരളത്തിലും മഴ സജീവമാകുമെന്നാണ് വിലയിരുത്തൽ.
അറബിക്കടലിനു മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘ബിപോർജോയ്’ ഗുജറാത്ത് പാക്കിസ്ഥാൻ അതിർത്തി ഭാഗത്തേക്കു നീങ്ങുകയാണെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണ്. ഇനിയും ശക്തി പ്രാപിക്കുന്ന ബിപോർജോയ് അടുത്ത 24 മണിക്കൂറിൽ വടക്ക് – വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യുനമർദ്ദം ബംഗ്ലാദേശ് മ്യാന്മർ തീരത്തിനു സമീപം അതിശക്തമായ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ജൂൺ 10ന് അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പിന്നീട് എല്ലാ ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയൊരുക്കും.
മധ്യ കിഴക്കൻ അറബിക്കടലിലെ ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലമാണ് കേരള തീരത്തേക്കുള്ള കാലവർഷക്കാറ്റ് ദുർബലമായത്. ഇതാണ് നിലവിൽ മഴക്കുറവിനുള്ള കാരണം.ഇന്ന് ബിപോർജോയ് 195 കിലോമീറ്റർ വേഗത കൈവരിച്ചേക്കും. ഇതിന്റെ ശക്തി കുറഞ്ഞ് കരയിൽ പ്രവേശിച്ചാലേ കാലവർഷക്കാറ്റിന് തടസം കൂടാതെ എത്താനാകൂ.അതേസമയം, കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് ലഭിച്ചത് 76.4 മില്ലിമീറ്റർ മഴ മാത്രമാണ്.
ലഭിക്കേണ്ടിയിരുന്നത് 182.2 മില്ലിമീറ്റർ. 58 ശതമാനത്തിന്റെ കുറവ്. സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയി