പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയത് ഇന്റർനെറ്റ് ഗെയിമിന്റെ സ്വാധീനം മൂലമെന്നു സംശയിക്കുന്നതായി പൊലീസ്. പതിനേഴുകാരന്റെ മരണത്തിൽ കമ്പംമെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ഫോണിൽ നിന്ന് ചില ഓൺലൈൻ ഗെയിമുകളുടെ വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. വിദ്യാർത്ഥിയുടെ സഹപാഠികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
ഗെയിമിന് അടിമകളായ കൂടുതൽ വിദ്യാർത്ഥികളുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പ്ലസ്ടു ക്ലാസ് ആരംഭിച്ചപ്പോൾ വിദ്യാർത്ഥി സ്‌കൂളിലെത്തിയിരുന്നു. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. പിന്നീടു രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലാണു കണ്ടെത്തിയത്. കമ്പംമെട്ട് എസ്എച്ച്ഒ വി എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.