കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് പിടിയിലായ സവാദിന് ജാമ്യം ലഭിച്ചു. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് സ്വദേശിയാണ് സവാദ്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസിൽ വച്ച് സവാദ് നഗ്‌നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ കണ്ടക്ടർ ഇടപെട്ട് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ജാമ്യം ലഭിച്ച സവാദിന് സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. സവാദിനെ ആലുവ സബ് ജയിലിൽ നിന്ന് ഹാരം അണിയിച്ച് കൊണ്ടുവരുമെന്നും മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. സ്വീകരണം കൊണ്ട് മരണത്തെ മുന്നിൽ കണ്ട് വരുന്ന അദ്ദേഹം മാറണമെന്നും അന്തസായി ജീവിക്കാൻ പറ്റുമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കണമെന്നും അജിത് പറഞ്ഞു.
സവാദിന് എതിരെ വ്യാജ പരാതിയാണെന്നും ഇൻസ്റ്റഗ്രം ഫോളോവേഴ്സിനെ കൂട്ടാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നും അജിത് കുമാർ ആരോപിച്ചു. സെലിബ്രിറ്റിയാകാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അജിത്തിന്റെ പ്രതികരണം നടത്തിയത്. കള്ളപരാതിയാണെന്ന് ആരോപിച്ച് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകി