കെ. സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

0


കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ ആരോപിക്കുന്ന കാര്യങ്ങളുമായി തനിക്ക്‌ ബന്ധമില്ലെന്നും താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും സുധാകരന്‍ ഹര്‍ജിയില്‍ വ്യക്‌തമാക്കി.
മോന്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ കേസില്‍ മുന്‍ ഐ.ജി: ജി.ലക്ഷ്‌മണ്‍, മുന്‍ ഡി.ഐ.ജി: എസ്‌.സുരേന്ദ്രന്‍ എന്നിവരാണു സുധാകരനൊപ്പം പ്രതിപ്പട്ടികയിലുള്ളത്‌. കേസില്‍ രണ്ടാം പ്രതിയാക്കിയാണ്‌ ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്‌തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സണു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി പരാതിക്കാരെ മോന്‍സണ്‍ വിശ്വസിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്‌. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന തുക പിന്‍വലിക്കാനുള്ള തടസങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞു മോന്‍സണ്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടര്‍ന്ന്‌ 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ചു കെ. സുധാകരന്‍ ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട്‌ ഉറപ്പു നല്‍കി. ഈ വിശ്വാസത്തിലാണു മോന്‍സണു പണം നല്‍കിയതെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. അഡ്വ. മാത്യു എ. കുഴല്‍നാടന്‍ മുഖേനയാണു സുധാകരന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌.

മോന്‍സന്റെ മുന്‍ ജീവനക്കാരെ ചോദ്യംചെയ്യും

കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ജീവനക്കാരെ ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്യും. ഡ്രൈവമാരായിരുന്ന അജിത്ത്‌ (അജി), ജെയ്‌സണ്‍, ബ്യൂട്ടീഷന്‍ ജോഷി, മാനേജര്‍ ജിഷ്‌ണു എന്നിവരെയാണു ചോദ്യംചെയ്യുന്നത്‌. നിലവില്‍ ഇവരെല്ലാം മോന്‍സണ്‍ മാവുങ്കലിനെതിരേ മൊഴി നല്‍കിയിട്ടുള്ളവരാണ്‌. ജോഷി, മോന്‍സണിനൊപ്പം പോക്‌സോ കേസിലും പ്രതിയാണ്‌. ഇവരുടെ അക്കൗണ്ടുകള്‍ വഴി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോടികളുടെ ഇടപാടുകള്‍ നടന്നുവെന്നാണു സംശയിക്കുന്നത്‌. ഈ സാഹചര്യത്തില്‍, ഇവരുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ പരിശോധിക്കും. നേരത്തെ കേസ്‌ അന്വേഷിച്ചിരുന്ന ഡിവൈ.എസ്‌.പി: സോജന്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. പരാതിക്കാരുടെയും മോന്‍സന്റെ മുന്‍ സ്‌റ്റാഫിന്റെയും മൊഴികളില്‍ പൊരുത്തക്കേട്‌ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.
ഷമീര്‍, യാക്കോബ്‌, അനൂപ്‌ മുഹമ്മദ്‌ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണു മോന്‍സണ്‍, കെ. സുധാകരന്‍ എന്നിവരെ പ്രതിചേര്‍ത്തത്‌. സുധാകരനെ പ്രതിചേര്‍ത്തതു രാഷ്‌ട്രീയ പ്രേരിതമാണെന്ന പ്രതിപക്ഷ ആരോപണത്തിനു തടയിടാനാണു ജീവനക്കാരെയും ചോദ്യംചെയ്യുന്നത്‌.
അജിത്തും ജയ്‌സണും ജോഷിയുമാണു സുധാകരന്‍ പണം വാങ്ങുന്നതു കണ്ടതായി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്‌. തൃശൂര്‍ സ്വദേശി അനൂപ്‌ മുഹമ്മദ്‌, മോന്‍സണു 25 ലക്ഷം രൂപ നല്‍കി.
ഇതിനു സുധാകരന്‍ ഇടനില നിന്നതായാണു പരാതിയിലുള്ളത്‌. അനൂപ്‌ പോയശേഷം ഇതില്‍നിന്നു മോന്‍സണ്‍, സുധാകരനു പത്തു ലക്ഷം കൈമാറിയതായാണു ദൃക്‌സാക്ഷികളുടെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here