രണ്ടു വർഷത്തോളം ലോകവ്യാപകമായുള്ള ആളുകളെ വീട്ടിലിരുത്തിയ കോവിഡ് 19 ഇനി മുതൽ ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.
2019 ഡിസംബറിൽ ചൈനയിലെ വൂഹാനിലാണ് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. വലിയ ആശങ്കയോടെയാണ് അന്ന് ലോകം ആ വാർത്ത കേട്ടത്. 2020 ജനുവരി അവസാനമായപ്പോഴേക്കും 19 രാജ്യങ്ങളിലായി 10,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർന്നങ്ങോട്ട് വൈറസിന്റെ താണ്ഡവത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിനാളുകൾ രോഗബാധിതരായി. ലക്ഷങ്ങൾ കോവിഡ് ബാധിച്ച് മരണപ്പെട്ടു. അതോടെ ഡബ്ല്യു.എച്ച്.ഒ കോവിഡിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.
കോവിഡ് ചെറുക്കാൻ വാക്സിൻ അടക്കമുള്ളവ വികസിപ്പിച്ചു. രോഗം പടരാതിരിക്കാൻ പ്രത്യേക നിർദേശങ്ങളും മാർഗരേഖകളും പുറത്തിറക്കി. ലോക്ഡൗൺ പ്രഖ്യാപിച്ചു. ആളുകൾ കൂടിച്ചേരുന്നത് വിലക്കി. മൂന്നു വർഷത്തോളം ലോകം ഈ വൈറസിന്റെ പിടിയിലമർന്നു.
ആദ്യകാലങ്ങളിൽ വൈറസിനെ കുറിച്ച് ആർക്കും വലിയ ധാരണയുണ്ടായിരുന്നില്ല. പ്രമേഹവും രക്തസമ്മർദ്ദവുമുള്ള രോഗികളിൽ കോവിഡ് ബാധിക്കുന്നതോടെ ആരോഗ്യ നില വഷളാകാൻ തുടങ്ങി. പ്രായമായവരിലായിരുന്നു കൂടുതൽ പ്രശ്നങ്ങൾ.