കുട്ടികൾ മാത്രമുണ്ടായിരുന്ന സമയത്ത് മൂന്നര വയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് സ്വദേശി ഷാജിയെയാണ് ജില്ലാ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വീട്ടിൽ കുട്ടികൾ മാത്രമുള്ളപ്പോഴായിരുന്നു ഷാജിയുടെ അതിക്രമം.
പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അന്നത്തെ ചന്തേര സിഐ ആയിരുന്ന വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിസലാണ് കോടതി ഇന്നലെ ശിക്ഷ വിധിച്ചത്. പ്രതിയായ ഷാജി 2019 ജനുവരി 14ന് പെൺകുഞ്ഞിനെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവം നടന്ന് നാലു വർഷത്തിന് ശേഷമാണ് കേസിൽ വിധിയുണ്ടായത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ടു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണയ ഹാജരായി.