രണ്ടുപേർ സഞ്ചരിക്കുന്ന ഇരുചക്രവാഹനത്തിൽ ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാം. 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടികൂടി യാത്രചെയ്താൽ തത്കാലം പിഴയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതുസംബന്ധിച്ച് മോട്ടോർവാഹനനിയമത്തിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കത്തിന് മറുപടി ലഭിക്കുംവരെ പിഴ ഈടാക്കില്ല. പൊതുവികാരം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്ഥാപിച്ച നിർമ്മിതബുദ്ധി ക്യാമറകൾവഴി ജൂൺ അഞ്ചുമുതൽ പിഴയീടാക്കും. സംസ്ഥാനത്താകെ 726 ക്യാമറകളാണ് പുതുതായി സ്ഥാപിച്ചത്. അനധികൃത പാർക്കിങ്, അതിവേഗം, സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നത്, ചുവപ്പ് ലൈറ്റ് മറികടക്കൽ എന്നിവയാണ് ക്യാമറകൾ കണ്ടെത്തുന്നത്.