അധ്യാപികയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍; ഭര്‍ത്താവ്‌ ഒളിവില്‍

0


കട്ടപ്പന: മൂന്ന്‌ ദിവസം മുമ്പ്‌ കാണാതായ നഴ്‌സറി സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തി കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനിമോള്‍-27)യാണു മരിച്ചത്‌. ഇവരുടെ ഭര്‍ത്താവ്‌ വിജേഷ്‌ ഒളിവിലാണെന്നാണ്‌ വിവരം.
ശനിയാഴ്‌ച പുലര്‍ച്ചെ മുതലാണ്‌ വത്സമ്മയെ കാണാതായത്‌. പിറ്റേന്നു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ്‌ അനേ്വഷണം നടത്തി വരികയായിരുന്നു. വിജേഷും പരാതി നല്‍കാന്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയിരുന്നു.
സ്‌േറ്റഷനില്‍ പോകുന്നതിന്‌ മുന്‍പ്‌ മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടില്‍ എത്തിയിരുന്നു.വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിലെ കിടപ്പുമുറിയില്‍ കയറിയപ്പോള്‍ ബിജേഷ്‌ സംശയം തോന്നാത്ത വിധത്തില്‍ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു. തുടര്‍ന്ന്‌ ഇന്നലെ വൈകിട്ട്‌ യുവതിയുടെ മാതാപിതാക്കള്‍ പേഴുംകണ്ടത്തെ വീട്ടില്‍ വീണ്ടും എത്തിയപ്പോള്‍ വീട്‌ പൂട്ടിയ നിലയിലായിരുന്നു. സംശയത്തെത്തുുടര്‍ന്ന്‌ സഹോദരനും അച്‌ഛനും ചേര്‍ന്ന്‌ വീടിന്റെ പിന്‍വാതില്‍ തുറന്ന്‌ നടത്തിയ തെരച്ചിലിലാണ്‌ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മൃതദ്ദേഹം കണ്ടെത്തിയത്‌. അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച്‌ കട്ടപ്പന ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി. കൊലപാതകമെന്നാണ്‌ പോലീസ്‌ നല്‍കുന്ന പ്രാഥമിക വിവരം. ദമ്പതികള്‍ക്ക്‌ ഒരു കുട്ടിയുണ്ട്‌. വിജേഷും യുവതിയും തമ്മില്‍ കുടുബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
വിജേഷിനായി കട്ടപ്പന പോലീസ്‌ തെരച്ചില്‍ ഊര്‍ജിതമാക്കി. ഇന്ന്‌ രാവിലെ ഡോഗ്‌ സ്‌ക്വാഡും ശാസ്‌ത്രീയ പരിശോധന വിഭാഗവും എത്തിയ ശേഷമാകും ഇന്‍ക്വസ്‌റ്റ്‌ ഉള്‍പ്പടെയുള്ള നടപടികള്‍. കോണ്‍വന്റ്‌ നഴ്‌സറി സ്‌കൂളിലെ അധ്യാപികയാണ്‌ മരിച്ച വത്സമ്മ.

LEAVE A REPLY

Please enter your comment!
Please enter your name here