പതിനേഴുകാരനായ സഹോദരന് പൊതുറോഡിൽ ഇരുചക്ര വാഹനം ഓടിക്കാൻ നൽകിയ യുവാവിന് 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും. തൃശൂർ തലപ്പിള്ളി അഗതിയൂർ മടത്തിപ്പറമ്പിൽ അതുൽ കൃഷ്ണയെയാണ് (21) മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുമാസത്തെ തടവ് അനുഭവിക്കണം.
2022 ഫെബ്രുവരി 18ന് മങ്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പെരിന്തൽമണ്ണ-കോഴിക്കോട് റോഡിൽ സുഹൃത്തിനെ പിറകിലിരുത്തി 17കാരൻ ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി വേഗതയിൽ മത്സരിക്കുകയും ഇരുബൈക്കും റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയും ചെയ്തിരുന്നു. ഇരു ബൈക്കിലുമുള്ള നാലുപേർക്കും വീണ് പരിക്കേറ്റിരുന്നു.