ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

0

ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല. ബദിയടുക്കയിൽ ടാപ്പിങ് തൊഴിലാളിയായിരുന്ന കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണന്റെ (30) മൃതദേഹമാണ് വീട്ടിനകത്ത് തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഒപ്പം ഉണ്ടായിരുന്ന വയനാട് പുൽപ്പള്ളി സ്വദേശി ആന്റോയെ (32) തിങ്കളാഴ്ചമുതൽ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം ജോലി ചെയ്യുന്ന മറുനാടൻ തൊഴിലാളിയെയും കാണാതായിട്ടുണ്ട്.

ഇരുവരും താമസിച്ചിരുന്ന നാലുകെട്ടിനു സമാനമായ വീട്ടിനകത്ത് നിന്നും തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം പരന്നതിനെത്തുടർന്ന് പ്രദേശവാസികൾ ബുധനാഴ്ച വൈകീട്ടോടെ മേൽക്കൂരയിൽ കയറി നോക്കിയപ്പോഴാണ് തുണിയിൽ പൊതിഞ്ഞ നിലയിലുള്ള നീതുവിന്റെ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബദിയഡുക്ക എസ്‌ഐ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

ബദിയഡുക്ക ഏൽക്കാനയിലെ ഷാജിയുടെ റബ്ബർതോട്ടത്തിൽ ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. കൊല്ലപ്പെട്ട നീതു ഇതിനു മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ട്. അതിൽ ഒരു മകളുമുണ്ട്. ആദ്യ ഭർത്താവ് മരിച്ചതിനുശേഷമാണ് ഇയാൾക്കൊപ്പം നീതു കഴിയുന്നത്. ആന്റോ മൂന്ന് വിവാഹം കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു. നാലുവർഷമായി ഇവർ ഒരുമിച്ച് താമസം തുടങ്ങിയിട്ട്.

ഇവർ തമ്മിൽ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ഇതിനുശേഷം യുവതിയെ പുറത്തൊന്നും കണ്ടിട്ടില്ലെന്നുമാണ് വീടിനു സമീപത്തുള്ള ഷെഡിൽ താമസിക്കുന്നവർ പൊലീസിനു നൽകിയ മൊഴി. ഒന്നരമാസം മുൻപാണ് ടാപ്പിങ് ജോലിക്കായി ഇവർ ബദിയഡുക്കയിൽ എത്തിയത്. രാധാകൃഷ്ണനാണ് നീതുവിന്റെ അച്ഛൻ. അമ്മ: ജയശ്രീ. സഹോദരൻ: നിധിൻ. മകൾ: പ്രജി. ദുരൂഹമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here