ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹൈകോടതികളിലേക്ക് നിയമിതരായ ജഡ്ജിമാരിൽ പിന്നാക്ക സമുദായങ്ങളിൽനിന്നുള്ളവർ 15 ശതമാനം മാത്രമെന്ന് സർക്കാർ. നിയമ വകുപ്പ് പാർലമെന്ററി സമിതിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നു പതിറ്റാണ്ടിന് ശേഷവും ജഡ്ജിമാരുടെ നിയമനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളാനായിട്ടില്ല.
സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നത് കൊളീജിയമാണ്. അതിനാൽ പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരിൽനിന്നുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ പേരുകൾ ശിപാർശ ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം കൊളീജിയത്തിനാണെന്നും വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. 2018 മുതൽ 2022 ഡിസംബർ 19 വരെ ഹൈകോടതികളിൽ 537 ജഡ്ജിമാരെ നിയമിച്ചു. ഇതിൽ 1.3 ശതമാനം പട്ടികവർഗക്കാരും 2.8 ശതമാനം പട്ടികജാതിക്കാരും 11 ശതമാനം ഒ.ബി.സിക്കാരും 2.6 ശതമാനം ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ളവരുമാണ്