ഒഴിഞ്ഞില്ല, ഒടുക്കി , ഷാരോണിനെ കൊല്ലാന്‍ പദ്ധതിയിട്ടത്‌ പത്തുമാസം: കുറ്റപത്രം 25-നകം

0


തിരുവനന്തപുരം : ജൂസില്‍ വിഷം കലര്‍ത്തികൊടുത്ത്‌ കാമുകനായ ഷാരോണിനെ തന്ത്രപരമായി കൊലചെയ്‌ത കേസില്‍ കേരളത്തില്‍ തന്നെ വിചാരണ നടക്കും. കേരള പോലീസ്‌ തന്നെ കേസിന്റെ കുറ്റപത്രം നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികള്‍ കേസ്‌ തമിഴ്‌നാട്ടിലേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കുറ്റപത്രം കേരളത്തില്‍ തന്നെ നല്‍കാന്‍ തീരുമാനിച്ചത്‌. പ്രതിയായ ഗ്രീഷ്‌മയെ അറസ്‌റ്റ്‌ ചെയ്‌ത്‌ 90 ദിവസം ആകുന്നതിനു മുമ്പുതന്നെ കുറ്റപത്രം നല്‍കാനാണ്‌ പോലീസിന്റെ നീക്കം. കേസില്‍ ഷാരോണിന്റെ കാമുകി ഗ്രീഷ്‌മയാണ്‌ ഒന്നാം പ്രതി. ഗ്രീഷ്‌മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്‌.
ഷാരോണിനെ ഗ്രീഷ്‌മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്‌ 10 മാസത്തെ ആസൂത്രണത്തിനു ശേഷമെന്നാണ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌. ജ്യൂസ്‌ ചലഞ്ച്‌ തെരഞ്ഞെടുത്ത്‌ സ്വാഭാവിക മരണമെന്ന്‌ വരുത്തിതീര്‍ക്കാന്‍ വേണ്ടിയായിരുന്നുവെന്നും പോലീസ്‌ തയാറാക്കിയ കുറ്റപത്രത്തില്‍ വ്യക്‌തമാക്കുന്നു. അഞ്ചു തവണ വധശ്രമം നടത്തി. ഗൂഗിള്‍ നോക്കിയാണ്‌ ജൂസ്‌ ചാലഞ്ച്‌ തെരഞ്ഞെടുത്തത്‌. ഭര്‍ത്താവ്‌ മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗ്രീഷ്‌മയുടെ അമ്മയ്‌ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്നും വ്യക്‌തമാക്കുന്ന കുറ്റപത്രം ഈ മാസം 25 ന്‌ മുമ്പ്‌ നല്‍കുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
ഗ്രീഷ്‌മയെ അറസ്‌റ്റ്‌ ചെയ്‌ത്‌ 90 ദിവസത്തിനു മുമ്പ്‌ കുറ്റപത്രം നല്‍കും. കേസില്‍ സ്‌പെഷ്യന്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായി അഡ്വ. വിനീത്‌ കുമാറിനെ നിയമിച്ചിട്ടുമുണ്ട്‌.
ഇരവരുടെയും പ്രണയകഥ വിവരക്കുന്ന രീതിയില്‍ തന്നെയാണ്‌ ഡി.വൈ.എസ്‌.പി എ.ജെ. ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയിരിക്കുന്നത്‌. തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്‌മ തീരുമാനിച്ചു. ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ്‌ മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകള്‍ പറഞ്ഞ്‌ നോക്കി. എന്നിട്ടും ഷാരോണ്‍ പിന്മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതല്‍ കൊലപാതകം ആസൂത്രണം ചെയ്‌തു.
നെയ്യൂര്‍ ക്രിസ്‌റ്റ്യന്‍ കോളജില്‍ വച്ചായിരുന്നു ആദ്യ വധശ്രമം. കടയില്‍ നിന്നു വാങ്ങിയ മാങ്ങാ ജ്യൂസ്‌ കുപ്പിയില്‍ 50 ഡോളോ ഗുളികകള്‍ പൊടിച്ച്‌ കലര്‍ത്തി ഷാരോണിന്‌ കുടിയ്‌ക്കാന്‍ നല്‍കി. കയ്‌പ്പ്‌ കാരണം ജ്യൂസ്‌ തുപ്പിക്കളഞ്ഞതുകൊണ്ട്‌ ഷാരോണ്‍ രക്ഷപ്പെട്ടു.
ക്രിസ്‌റ്റ്യന്‍ കോളജിനോട്‌ ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചാണ്‌ ജ്യൂസ്‌ നല്‍കിയത്‌. കുഴിത്തുറ പഴയ പാലത്തില്‍ വച്ച്‌ ജ്യൂസ്‌ ചലഞ്ച്‌ എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ്‌ നല്‍കി വധിക്കാന്‍ ശ്രമമുണ്ടായി. ഇത്‌ രണ്ടും പരാജയപ്പെട്ടതോടെയാണ്‌ കളനാശിനി കലര്‍ത്തിയ കഷായം നല്‍കി ഷാരോണിനെ വകവരുത്തിയത്‌.
ആയിരത്തിലേറെ തവണ ഗൂഗിളില്‍ തെരഞ്ഞാണ്‌ കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക്‌ ഗ്രീഷ്‌മയെത്തിയത്‌. അങ്ങിനെ വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക്‌ എന്ത്‌ സംഭവിക്കുമെന്ന്‌ വരെ മനസിലാക്കിയിരുന്നു. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയാണ്‌ ഈ മാര്‍ഗം തെരഞ്ഞെടുക്കുന്നതിന്‌ പ്രേരിപ്പിച്ചത്‌. ഈ സ്‌ഥലങ്ങളിലും ത്രിപ്പരപ്പില്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഗ്രീഷ്‌മയും ഷാരോണും ഒരുമിച്ച്‌ താമസിച്ച ഹോം സ്‌റ്റേയിലും പോലീസ്‌ തെളിവെടുപ്പ്‌ നടത്തിയിട്ടുണ്ട്‌.
ഇരുവരുടെയും രണ്ട്‌ വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ്‌ ചെയ്‌ത ദൃശ്യങ്ങളും ശബ്‌ദങ്ങളും ഉള്‍പ്പെടെ വീണ്ടെടുത്ത ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. ആകാശവാണിയില്‍ നടത്തിയ ശബ്‌ദപരിശോധനാ റിപ്പോര്‍ട്ടു കൂടി ശേഖരിച്ച്‌ കേസ്‌ ശാസ്‌ത്രീയമായി തെളിയിക്കാനാണ്‌ അന്വേഷസംഘത്തിന്റെ നീക്കം. ഗ്രീഷ്‌മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളുമുണ്ട്‌. കൊലയില്‍ നേരിട്ട്‌ പങ്കില്ലങ്കിലും അമ്മാവനും അമ്മയ്‌ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെ സകലവിവരങ്ങളിലും അറിവായിരുന്നതിനാല്‍ തുല്യപങ്കെന്നുമാണ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here