കൊച്ചി:ആശുപത്രിയിലും കുടുംബശ്രീ ഓഫീസിലും കയറി ഇലക്ട്രോണിക്ക് സാധനങ്ങൾ മോഷ്ടിച്ച രണ്ട് മോഷണകേസുകളിലെ പ്രതിക്ക് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു.കോട്ടയം വെടിയന്നൂർ പുവക്കുടം പാറത്തടുഭാഗം നെടുംപുറത്ത് വീട്ടിൽ വേലായുധൻ (അമ്പി 48) ക്കെതിരെയാണ് മൂവാറ്റുപുഴ ജൂഡീഷ്വൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ടേറ്റ് നിമിഷ അരുൺ ശിക്ഷ വിധിച്ചത്.
കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ രണ്ട് മോഷണ കേസുകളും രജിസ്റ്റർ ചെയ്തിരുന്നത്.കൂത്താട്ടുകുളം രാജീവ് ഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയാലിസിസ് മുറിയുടെ കോൺക്രീറ്റ് ഗ്രിൽ പൊളിച്ച് അകത്ത് കയറി ഫാൻ,ജനറേറ്റർ എന്നിവയടക്കം മോഷണം നടത്തിയതിന് ജനുവരിയിൽ രജിസ്റ്റർ ചെയ്തതാണ് ആദ്യ കേസ്.ഇത് കൂടാതെ കൂത്താട്ടുകുളം മുൻസിപ്പൽ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസ് മുറി കുത്തി തുറന്ന് ഇൻഡക്ഷൻ കുക്കർ, വയറുകൾ എന്നിവ മോഷ്ടിച്ചതിന് കഴിഞ്ഞ മെയ് മാസത്തിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.രണ്ട് കേസുകളിലുമായി ഒരു വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.
ഓരോ കേസിനും പിഴയടക്കാത്തപക്ഷം മൂന്ന് മാസം വീതം അധികമായി തടവ് അനുഭവിക്കണം.വാദി ഭാഗത്തിനുവേണ്ടി അഡ്വ എസ്.എം. നസീർ ഹാജരായി. കൂത്താട്ടുകുളം ഇൻസ്‌പെക്ടർ കെ ആർ മോഹൻദാസിന്റെ നേതൃത്വത്തിൽ എസ് ഐ കെ പി സജീവ് ,മാരായ രാജു പോൾ,ബിജു ജോൺ,ബിജു തോമസ്,സീനിയർ സിവിൽ പൊലീസുകാരായ രാജേഷ് തങ്കപ്പൻ, സുബിൻ ടി രാജു,സിപിഒആർ രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.