തിരുവനന്തപുരം : വിലയിടിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകരിൽ നിന്ന് തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഒരു കിലോഗ്രാം തക്കാളിക്ക് 15 രൂപ നിരക്കിൽ കർഷകരിൽ നിന്നും നേരിട്ട് തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതിയാണ് സഹകരണവകുപ്പ് നടപ്പിലാക്കുന്നത്. പാലക്കാട്, ചിറ്റൂർ പ്രദേശത്തെ തക്കാളി കർഷകർക്ക് ഒരു കിലോക്ക് ഒരു രൂപ എന്ന നിരക്കിലാണ് ഇപ്പോൾ ഇടത്തട്ടുകാർ തക്കാളി വാങ്ങുന്നത്.
ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാനാണ് അടിയന്തരമായ ഇടപെടൽ നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകള ഏകോപിപ്പിച്ചു കൊണ്ട് അടിയന്തിരമായി 100 ടൺ തക്കാളി 15 രൂപ നിരക്കിൽ സംഭരിക്കുന്നതിനുള്ള നടപടിയാണ് സഹകരണ വകുപ്പ് സ്വീകരിച്ചത്. 24 മണിക്കൂറിനകം തന്നെ സംഭരണം ആരംഭിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
തക്കാളി കർഷകർക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ആവശ്യമെങ്കിൽ ഈ സംവിധാനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ചൂഷണം അനുഭവിക്കുന്ന കർഷകർക്ക് കൈത്താങ്ങാകുമെന്നും കർഷകരെ ചേർത്തു പിടിക്കാൻ സഹകരണമേഖല കൂടെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ വാരാഘോഷത്തിൽ സഹകരണ വകുപ്പ് പ്രഖ്യാപിച്ച മൂന്ന് വർഷക്കാലത്തേക്കുള്ള പ്രത്യേക കർമ്മ പദ്ധതിയിൽ ഏറ്റവും മുൻഗണന നൽകിയത് കാർഷികമേഖലയിലെ ഇടപെടലുകൾ തന്നെയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തക്കാളി കൃഷിക്കാർക്ക് വേണ്ടി ഈ നടപടി സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.