തിരുവനന്തപുരം: വിലക്കയത്തില്‍ പൊറിതിമുട്ടുന്ന പൊതുജനത്തിന് ഇരുട്ടടിയായി വെള്ളക്കര വര്‍ധനയും. ഇതിനുള്ള നിര്‍ദ്ദേശം ജല അേതാറിറ്റി അംഗീകരിച്ചു. സര്‍ക്കാര്‍തല തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
കുടിവെള്ളം വിതരണം ചെയ്യുന്നതിലുണ്ടാകുന്ന നഷ്‌ടവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ചൂണ്ടിക്കാട്ടിയാണ് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ അതോറിറ്റി തയാറെടുക്കുന്നത്. കെ.എസ്.ആര്‍.ടി.സിയെപ്പോലെ ശമ്പളവിതരണത്തിനുപോലും കഴിയാത്ത സ്‌ഥിതിയിലാണ് അതോറിറ്റി. അതിനു പിന്നാലെയാണ് ഇപ്പോള്‍ ചാര്‍ജ് വര്‍ധനയ്‌ക്കുള്ള തീരുമാനം ഉണ്ടായത്. ജല അതോറിറ്റി അംഗീകരിച്ച് ഫയല്‍ സെക്രട്ടേറിയറ്റിലേക്ക് അയച്ചു. ഇനി ധനവകുപ്പാണ് അന്തിമ അനുമതി നല്‍കേണ്ടത്.
കോവിഡ് കാലത്തെ പ്രതിസന്ധി പരിഹരിക്കാന്‍ അരശതമാനം അധികവായ്‌പ്പയ്‌ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം എന്ന പേരില്‍ എല്ലാവര്‍ഷവും കുടിവെള്ള നിരക്കില്‍ 5% നിരക്ക് വര്‍ദ്ധന കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി വരുത്തുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറങ്ങിയപ്പോള്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം നടപ്പാക്കുക മാത്രമാണ ്, നിരക്കില്‍ വര്‍ദ്ധന വരുത്തില്ലെന്നാണ് അന്നത്തെ ജലവിഭവമന്ത്രിയായ കെ. കൃഷ്‌ണന്‍കുട്ടി വിശദീകരിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ തന്നെ ഏകദേശം 10 ശതമാനത്തിലധികം നിരക്ക് വര്‍ധന ഇതിനകം ഉണ്ടായികഴിഞ്ഞു. വെള്ളകരം വര്‍ധിപ്പിക്കാതെ ജലഅതോറിറ്റിയെ ലാഭത്തില്‍ എത്തിക്കുമെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം.
ജലഅതോറിറ്റി ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി വിഭാവനം ചെയ്‌തിരുന്ന കുപ്പിവെള്ള ഫാക്‌ടറിയും അതോറിറ്റിക്ക് നഷ്‌ടമായി.
കേരളത്തില്‍ കുടിവെള്ള വിതരണത്തിന്റെ കുത്തകയുള്ള ജലഅതോറിറ്റിയെ കുപ്പിവെള്ള ഫാക്‌ടറി നടത്തിപ്പില്‍ നിന്നും മാറ്റി മറ്റൊരു പൊതുമേഖലാ സ്‌ഥാപനത്തിന് നല്‍കുകയായിരുന്നു. വകുപ്പ് ഭരിച്ചവരുടെ പിടിപ്പുകേടിന് ഇപ്പോള്‍ പൊതുജനം ഭാരം ചുമക്കേണ്ട സ്‌ഥിതിയാണെന്ന ആക്ഷേപം ശക്‌തം