കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം; ചുരിദാറിന്റെ ടോപ്പ് വലിച്ചുകീറി: പരുക്കേൽക്കാതെ രക്ഷപ്പെട്ടത് ആളുകൾ ബഹളം വെച്ചതിനാൽ

0

കോഴിക്കോട്: മെഡിക്കൽ കോളജിൽ ഡോക്ടർക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ഭാഗ്യം കൊണ്ട് മാത്രമാണ് ഡോക്ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അനാട്ടമി വിഭാഗത്തിലെ അസി. പ്രഫസറെയാണ് നായ ആക്രമിച്ചത്. ചുരിദാറിന്റെ ടോപ്പ് നായ കടിച്ചു കീറി. ഡോക്ടർ ബഹളം വച്ചതിനെ തുടർന്ന് മറ്റുള്ളവർ ഓടിയെത്തി നായയെ ഓടിച്ചതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജ് ലേണിങ് റിസോഴ്‌സ് സെന്റർ (എൽആർസി) വളപ്പിലാണ് സംഭവം. കാർ നിർത്തി പുറത്തിറങ്ങിയ ഉടനെയാണ് ഡോക്ടർക്കു നേരെ തെരുവുനായ്ക്കൾ പാഞ്ഞടുത്തത്. തടയാൻ ശ്രമിക്കുന്നതിനിടെ ഒരു നായ ഡോക്ടറുടെ ചുരിദാറിന്റെ ടോപ് കടിച്ചുകീറുകയായിരുന്നു. ഇവിടെ നിർത്തിയിടുന്ന കാറുകൾക്കു താഴെയാണ് നായ്ക്കളുടെ താവളം.

മെഡിക്കൽ കോളജ് വളപ്പിൽ ഒരാഴ്ചയ്ക്കിടെ നാലാമത്തെയാൾക്കു നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഒരു സീനിയർ റസിഡന്റിനെ തെരുവുനായ അക്രമിച്ചു. 4 ദിവസം മുൻപ് തെരുവുനായ്ക്കളുടെ ആക്രണത്തിൽനിന്നു രക്ഷ നേടാനായി ഓടിയ ഡോക്ടർക്കു നിലത്തുവീണു പരുക്കേറ്റു. വാഹനങ്ങൾ നിർത്തി പുറത്തിറങ്ങിറങ്ങുന്നവരെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങൾ നേരത്തെയും ഉണ്ടായതായി ജീവനക്കാർ പറഞ്ഞു.

നായ്ക്കളെ പേടിച്ച് അനാട്ടമി വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ‘കാലൻ കുട’യുമായാണു നടക്കുന്നത്. നാലു മാസം മുൻപ് ക്വാർട്ടേഴ്‌സ് വളപ്പിലെ തെരുവുനായയുടെ ആക്രമണത്തിൽ സ്ത്രീക്കു ഗുരുതരമായ പരുക്കേറ്റിരുന്നു. രണ്ടാഴ്ചയോളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ സുഖപ്പെട്ടുവരികയാണ്.

ക്വാർട്ടേഴ്‌സ് വളപ്പിൽ കുട്ടികളെ പുറത്തിറക്കാൻ പലർക്കും ഭയമാണ്. രാത്രിയിൽ ജോലി കഴിഞ്ഞു സ്ത്രീ ജീവനക്കാർ ഉൾപ്പെടെ നടന്നാണ് ക്വാർട്ടേഴ്‌സുകളിലേക്കു പോകുന്നത്. തെരുവുനായയുടെ ആക്രമണത്തെ ഭയന്നാണ് പലരും സഞ്ചരിക്കുന്നതെന്നു ജീവനക്കാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here