ശരീരത്തിൽ അടിയേറ്റതിന്റെ 160 ലേറെ മുറിവുകൾ; നിലത്തിട്ടു ചവിട്ടിയതോടെ വാരിയെല്ലുകൾ തകർന്നു; അർഷാദിന്റെ ക്രൂരമായി മർദ്ദിച്ചത് നായയ്ക്ക് ചോറ് കൊടുക്കാൻ വൈകിയതിന്; ആശുപത്രിയിലെത്തിച്ചത് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ്; കണ്ണില്ലാത്ത ക്രൂരതയുടെ നാടായി കേരളം മാറുമ്പോൾ

0

പട്ടാമ്പി: അതിക്രൂരതയുടെ വാർത്തയാണ് ഇന്ന് പുറത്ത് വന്നത്. നായയ്ക്ക് ഭക്ഷണം കൊടുക്കാൻ വൈകിയതിനാണ് ബന്ധു യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. നായയുടെ ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും അതിക്രൂരമായാണ് യുവാവിനെ മർദ്ദിച്ചത്.

മുളയൻകാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടെയും മകൻ അർഷദ് (21) ആണ് മരിച്ചത്. സംഭവത്തിൽ അർഷാദിന്റെ ബന്ധുവായ മുളയൻകാവ് പാലപ്പുഴ ഹക്കീമിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. വളർത്തു നായയ്ക്ക് ചോറു കൊടുക്കാൻ അൽപം വൈകിയതിന്റെ പേരിൽ അർഷാദിനെ ഹക്കീം ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും മൃഗീയമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മണ്ണേങ്ങോട് അത്താണിയിൽ ഇരുവരും വാടകയ്ക്ക് താമസിച്ച വീട്ടിലാണ് അതിക്രൂരമായ സംഭവം നടന്നത്. ശരീരം മുഴുവൻ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമായി അർഷദിനെ കെട്ടിടത്തിൽനിന്നു വീണെന്നു പറഞ്ഞു ഹക്കീം തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. അർഷാദിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. ആശുപത്രി അധികൃതരുടേയും പൊലീസിന്റെയും ഇടപെടലിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. ഹക്കീമിന്റെ അമ്മായിയുടെ മകനാണു കൊല്ലപ്പെട്ട അർഷദ്.

പല കാര്യങ്ങൾക്കും ഹക്കീം അർഷദിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹക്കിം വളർത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മർദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി. വീണ അർഷാദിനെ നിലത്തിട്ടും ചവിട്ടിയതോടെ വാരിയെല്ലുകൾ തകർന്നു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു നിഗമനം. സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഹർഷാദിനെ ഹക്കീം ആശുപത്രിയിലെത്തിയത്. പിന്നീട് ഹക്കീം ഇവിടെ നിന്ന് മുങ്ങി. ഉച്ചയോടെ ഹർഷാദിന്റെ മരണം സ്ഥിരീകരിച്ചു. വൈകീട്ട് ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഹർഷാദിന്റെ ശരീരത്തിലെ പരിക്കുകൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണത് കൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായി.

ഹർഷാദിന്റെ ശരീരത്തിൽ 160 പാടുകളുണ്ടായിരുന്നു. എന്നാൽ ഹർഷാദിന് മുൻപും മർദ്ദനമേറ്റിരുന്നതായി പരിശോധനയിൽ വ്യക്തമായി. ഹർഷാദിന്റെ ശരീരത്തിലെ മുറിപ്പാടുകൾ ഇത് ശരിവെക്കുന്നു. 21 വയസുകാരനായ ഹർഷാദ് വളരെ ശാന്തനായ സ്വഭാവക്കാരനായിരുന്നു. എന്നാൽ ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു ഹക്കീം. നിസാര കാര്യങ്ങൾക്ക് ഹർഷാദിനെ ഹക്കീം മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

സ്വകാര്യ കമ്പനിയുടെ കേബിളിടുന്ന ജോലിക്കാരായിരുന്നു ഇരുവരും. നാല് മാസം മുൻപാണ് ഇവർ ഒരുമിച്ച് താമസം തുടങ്ങിയത്. ഹർഷാദ് നേരത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഹക്കീമാണ് ഹർഷാദിനെ നിർബന്ധിച്ച് കേബിളിടുന്ന ജോലിയിലേക്ക് കൊണ്ടുവന്നത്. ഹർഷാദ് മരിച്ചെന്ന് അറിഞ്ഞയുടൻ ബന്ധുക്കൾ ഹക്കീമിനെതിരെ സംശയം ഉന്നയിച്ചു. ആശുപത്രി ജീവനക്കാരുടെ ഇടപെടലും നിർണായകമായി. ഹർഷാദിന്റെ ശരീരത്തിലെ പരിക്കുകൾ കെട്ടിടത്തിൽ നിന്ന് വീണത് കൊണ്ട് ഉണ്ടായതല്ലെന്ന് തിരിച്ചറിഞ്ഞ ഉടൻ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചിരുന്നു.

മണ്ണേങ്ങോട് അത്താണിയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലും പരിസരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഷൊർണൂർ ഡിവൈഎസ്‌പി വി.സുരേഷ് എന്നിവർ സ്ഥലത്തെത്തി. കൊപ്പം എസ് ഐ എം.ബി.രാജേഷിന്റെ നേതൃത്വത്തിലാണു കേസന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here