കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീ. സെഷൻസ് കോടതി ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. കീഴ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ ശരിയായി പരിഗണിക്കാതെയാണ് നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒഴിവാക്കി കോടതി ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈകോടതിയെ സമീപിച്ചത്. നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയക്കാനും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. കേസിലെ വിചാരണ നടപടികളും തടഞ്ഞിട്ടുണ്ട്.