ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കമെന്ന ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി. സ്വവര്‍ഗ വിവാഹം സ്‌പെഷല്‍ മാര്യേജ് നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹരജിക്കാരും കഴിഞ്ഞ പത്തു വര്‍ഷമായി സ്വവര്‍ഗ ദമ്പതികളുമായ സുപ്രീയ ചക്രവര്‍ത്തി, അഭയ് ദാംഗ് എന്നിവരുടെ അവശ്യം. ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. നിയമപരമായ അംഗീകാരം ഇല്ലാത്തതിനാല്‍ കടുത്ത വിവേചനം നേരിടേണ്ടി വരുന്നു എന്ന് ഹരജിയിൽ വ്യക്തമാക്കി.
ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിനും അറ്റോണി ജനറലിനും സുപ്രീംകോടതി പ്രത്യേകം നോട്ടീസയച്ചു. കേരള, ഡല്‍ഹി ഹൈകോടതികളുടെ പരിഗണനയിലുള്ള സമാന സ്വഭാവമുള്ള മറ്റു കേസുകളുമായി ചേര്‍ത്ത് ഈ ഹരജിയും പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു.