തിരുവനന്തപുരം: റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയർത്തണമെന്നും ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചെയർമാൻ ജോസ് കെ. മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിൽ കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു നിവേദനം നൽകി. ഇതോടൊപ്പം പത്തനംതിട്ട, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലെ പട്ടയ വിഷയം പരിഹരിക്കാൻ സ്പെഷൽ റവന്യൂ ടീമിനെ നിയോഗിക്കണമെന്നും നിവേദനത്തിൽ സംഘം ആവശ്യപ്പെട്ടു. നെല്ലിന്റെ സംഭരണ വിലയും ഹാൻഡ്ലിങ് ചാർജും വർധിപ്പിക്കണമെന്നും ഏലം, നാളികേരം കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹാരിക്കാൻ പാർട്ടി സമർപ്പിച്ച നിർദ്ദേശം നടപ്പിലാക്കണമെന്നും അഭ്യർത്ഥിക്കുന്ന നിവേദനം സംഘം മുഖ്യമന്ത്രിക്ക് കൈമാറി.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നത്.
റബർ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നും സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കർഷകരെ റബറിന്റെ വിലത്തകർച്ച ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. റബർ വില സ്ഥിരതാ ഫണ്ടിൽ ഉൾപ്പെടുത്തി സ്വാഭാവിക റബർ കിലോയ്ക്ക് 250 രൂപയെങ്കിലും വില ഉറപ്പാക്കിയില്ലെങ്കിൽ കർഷകർ റബർ കൃഷിതന്നെ ഉപേക്ഷിക്കാൻ നിർബന്ധിതരാകും. റബ്ബർ ഇറക്കുമതി അടിയന്തിരമായി നിർത്തലാക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇടുക്കിയിലെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് നിയമനിർമ്മാണം നടത്തണം. 1964 ലെയും 1993 ലെയും ഭൂപതിവു ചട്ടപ്രകാരം ഇടുക്കിയിൽ പതിച്ചു നൽകിയ ഭൂമിയിൽ നിർമ്മാണ നിയന്ത്രണം ഉണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ 2010 ലെയും 2016 ലെയും ഇടക്കാല ഉത്തരവ് പിൻപറ്റിയാണ് 2019 വരെ യാതൊരു തരത്തിലുള്ള വിലക്കുകളും ഇല്ലാതിരുന്നിടത്ത് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുന്നത്. ഇത് പൂർണമായും പരിഹരിക്കാൻ മുൻകാല പ്രാബല്യത്തോടെ നിയമനിർമ്മാണം മാത്രമാണ് പോംവഴിയെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
റാന്നി, പൂഞ്ഞാർ നിയമഭാ മണ്ഡലങ്ങൾ ഉൾപ്പെടെയുള്ള കേരളത്തിന്റെ മലയോര മേഖലകളിലെ പട്ടയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി സ്പെഷൽ റവന്യൂ ടീമിനെ നിയോഗിക്കണം. ആദിവാസികളും കർഷകരും അടക്കമുള്ളവർക്ക് പട്ടയം ലഭ്യമാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ സമ്മർദം ചെലുത്താൻ സർക്കാർ തലത്തിൽ ഇടപെടണമെന്നും നിവേദനത്തിൽ പറയുന്നു.
വിലയിടിവ് മൂലം പ്രതിസന്ധി നേരിടുന്ന ഏലം, നാളികേര കർഷകരുടെ പ്രശ്നങ്ങളിൽ അനുഭാവ പൂർണമായ നടപടികൾ സ്വീകരിക്കണം. നെല്ലിന്റെ സംഭരണ വില ഉത്പാദന ചെലവിന് അനുസൃതമായി വർധിപ്പിക്കണമെന്നും നെല്ലിന്റെ ഹാൻഡിലിങ് ചാർജ് വർധിപ്പിക്കണമെന്ന കർഷകരുടെ ദീർഘകാല ആവശ്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
നാളികേരത്തിന്റെ സംഭരണ വില 50 രൂപയാക്കണമെന്നും കാലാനുസൃതമായി വർധിപ്പിക്കണമെന്നും മുഖ്യമന്ത്രിക്ക് കേരള കോൺഗ്രസ് (എം) നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം മുന്നോട്ടു വച്ച വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ചെയർമാൻ ജോസ് കെ. മാണി അറിയിച്ചു