ആര്യ രാജേന്ദ്രനെ സിപിഎം തിരുവനന്തപുരത്തിന്റെ മേയറാക്കിയത് വീട്ടില്‍ പോയി ഇരിക്കാനല്ലെന്നും ആര്യയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ സമയമാവുമ്പോള്‍ പറയാമെന്നും പി വി അന്‍വര്‍ എംഎൽഎ. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ജെബി മേത്തര്‍ എംപിക്കെതിരെയായിരുന്നു പിവി അന്‍വര്‍ എംഎൽഎയുടെ പരോക്ഷ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
പിവി അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചത്:
”പണക്കൊഴുപ്പിന്റെ ബലത്തില്‍ ഒരു സ്ഥാനത്തും ഓട് പൊളിച്ചിറങ്ങി വന്നിരിക്കുന്ന ആളല്ല മാഡം. മേയര്‍ ആര്യ രാജേന്ദ്രന്‍. ഒരു ജനപ്രിയ സ്‌പോര്‍ണസറിന്റെയും ചീട്ട് വാങ്ങിയല്ല മാഡം. ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്തിന്റെ മേയറായത്. അങ്ങനെ വന്നവരൊക്കെ പറയുമ്പോള്‍ വീട്ടില്‍ പോയി ഇരിക്കാനല്ല മാഡം. ആര്യ രാജേന്ദ്രനെ സി.പി.ഐ.എം തിരുവനന്തപുരത്തിന്റെ മേയറാക്കിയത്. ആര്യയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ സമയമാവുമ്പോള്‍ പറയാം മാഡം.. ഇങ്ങനെ തിരക്ക് കൂട്ടല്ലേ..”
‘കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ’. എന്ന പോസ്റ്ററുമായാണ് ജെബി മേത്തര്‍ നഗരസഭയിൽ പ്രതിഷേധത്തിനായി എത്തിയത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ജെബി മേത്തര്‍ രംഗത്തെത്തി.”തിരുവനന്തപുരത്ത് മേയറായി നില്‍ക്കേണ്ട കാര്യമില്ല. ഏറ്റവും സേഫായ സ്ഥലം കോഴിക്കോടാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഞാന്‍ താമസിക്കുന്നത് ഭര്‍ത്താവിന്റെ വീട്ടിലാണ്. അതൊരു മോശം കാര്യമല്ല. ആര്യ മേയറായിട്ട് നില്‍ക്കേണ്ട. പെട്ടിയെടുത്ത് പോയിക്കോട്ടേ.”-ജെബി മേത്തര്‍ പറഞ്ഞു