പാലക്കാട്: വിസ്താരത്തിനിടെ വിതുമ്പി അട്ടപ്പാടി മധുവിന്റെ അമ്മ മല്ലി. മകനെ പ്രതികൾ കാട്ടിൽകയറി കൊന്നു എന്നു പറഞ്ഞായിരുന്നു മല്ലി വിതുമ്പിയത്. മധുവിനെ പൊലീസുകാരാണോ കൊന്നത് എന്ന് ചോദിച്ചപ്പോഴാണ് മല്ലി കോടതിയിൽ നിയന്ത്രണം വിട്ടത്. അതിനിടെ, വിചാരണയ്ക്കിടെ ഇന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഏറ്റുമുട്ടി. ഒന്നാം പ്രതി ഹുസൈന് വേണ്ടി ഹാജരായ അഭിഭാഷകൻ ടി.ഷാജിത്തും നാല് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. ജോൺ ജോണുമാണ് കോടതിയിൽ ഏറ്റുമുട്ടിയത്. അഡ്വക്കേറ്റ് ഷാജിത്ത് സാക്ഷി മൊഴിയിൽ ഇല്ലാത്ത കാര്യങ്ങൾ ചോദിക്കുന്നു എന്നായിരുന്നു ജോൺ ജോൺ വക്കീലിന്റെ പരാമർശം. വാർത്തകൾ വരാൻ വേണ്ടിയാണ് അഡ്വ. ജോൺ ജോൺ ഈ കോലാഹലം കാട്ടുന്നത് എന്ന് ഷാജിത്ത് തിരിച്ചടിച്ചു. 11 പ്രതികളുടെ ജാമ്യപേക്ഷ വിചാരണ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.