സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ (34) മരിച്ച നിലയിൽ.വിഷം ഉള്ളിൽച്ചെന്ന നിലയിൽ ലോകേഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒക്ടോബർ നാലിനാണ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ ലോകേഷിനെ കണ്ടെത്തിയത്.
കുടുംബ പ്രശ്നമാണ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസ് പറയുന്നത്. കോയമ്പേട് ബസ് സ്റ്റേഷനിൽ വച്ച് അസ്വസ്ഥത കാണിക്കുന്നതുകണ്ട് അവിടെയുണ്ടായിരുന്നവരാണ് ആംബുലൻസിൽ കിൽപ്പാക്കം സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നത്. പരിശോധനയിൽ വിഷം കഴിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിക്കുകയായിരുന്നു.
കുറച്ചു നാളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ലോകേഷ് എന്ന് അച്ഛൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അന്നുമുതൽ മാനസികമായി തകർന്ന നിലയിലായിരുന്നു.
വെള്ളിയാഴ്ച തന്റെ അടുത്തെത്ത് പണം ആവശ്യപ്പെട്ടെന്നും എഡിറ്ററായി ജോലി നോക്കാൻ പോവുകയാണെന്ന് പറഞ്ഞെന്നുമാണ് അച്ഛന്റെ വാക്കുകൾ. കുടുംബ പ്രശ്നങ്ങളെക്കുടർന്ന് മദ്യത്തിന് അടിമയായിരുന്നു ലോകേഷ് എന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും ബസ് സ്റ്റാൻഡിലാണ് കിടന്നുറങ്ങിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ബാലതാരമായാണ് ലോകേഷ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘ജീ ബൂംബാ’ എന്ന സീരിയലിലൂടെയാണ് നടൻ ശ്രദ്ധേയനാകുന്നത്. പിന്നീട് ‘വിടാത് കറുപ്പ്’ എന്ന സീരിയലിലും നടന്റെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.