ചെന്നൈ: കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
ജിഎം നഗര്‍, ഉക്കടം സ്വദേശികളാണ് ഇവർ. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരാണിവര്‍. സ്ഫോടക വസ്തു ശേഖരിച്ചതിലും ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.
ഞായറാഴ്ച പുലർച്ചെയാണ് ടൗൺ ഹാളിന് സമീപം സ്ഫോടനം നടന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം. കാറിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉക്കടം സ്വദേശിയും എൻജിനീയറിംഗ് ബിരുദധാരിയുമായ ജമേഷ മുബിനാണ് മരിച്ചത്. ഇയാളെ 2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു.
ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം. സ്ഫോടനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ നാലുപേർ ചേർന്ന് സ്ഫോടനം നടന്ന കാറിൽ സാധനങ്ങൾ എടുത്തുവയ്ക്കുന്നത് കാണാം.
സ്ഫോടനസമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ ആകാം ഇതെന്നാണ് നിഗമനം. സ്ഫോടനം നടന്ന ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീടിന് സമീപത്തെ ദൃശ്യങ്ങളുമാണ് പോലീസിന് ലഭിച്ചത്