ഷാഫി മോര്‍ച്ചറിയില്‍ സഹായി , റോസിലിയുടെ ശരീരം വരഞ്ഞ്‌ മസാല പുരട്ടി വച്ചു

0



കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്‌ ഷാഫി പെരുമ്പാവൂരിലെ ആശുപത്രി മോര്‍ച്ചറിയില്‍ ഡോക്‌ടറുടെ സഹായി ആയിരുന്നെന്നു പോലീസ്‌ കണ്ടെത്തി. മനുഷ്യശരീരം ശാസ്‌ത്രീയമായി മുറിക്കാന്‍ ഇയാള്‍ അന്നു പഠിച്ചിരുന്നെന്നും പോലീസ്‌. 1999- 2000 ലാണ്‌ മോര്‍ച്ചറിയില്‍ ഡോക്‌ടറുടെ സഹായി നിന്നത്‌. ശരീരം കീറിമുറിക്കാനും അവയവങ്ങള്‍ മുറിച്ചുമാറ്റാനൂം ഇക്കാലയളവില്‍ പഠിച്ചു. മുറിക്കാന്‍ വിഷമമുള്ള ശരീരഭാഗങ്ങള്‍ എങ്ങനെ കഷണങ്ങളാക്കാമെന്നും ഹൃദിസ്‌ഥമാക്കി.
ഇലന്തൂരില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ മുന്‍പരിചയമില്ലാത്തയാള്‍ വെട്ടിമുറിച്ചതുപോലെയായിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ ചോദ്യംചെയ്‌തപ്പോഴാണ്‌ ഷാഫി മോര്‍ച്ചറിയില്‍ ജോലിചെയ്‌ത വിവരം പുറത്തുവന്നത്‌. അന്നത്തെ ഡോക്‌ടര്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍, ആശുപത്രിയില്‍ അക്കാലത്തുണ്ടായിരുന്ന മറ്റു ജീവനക്കാരെ പോലീസ്‌ കണ്ടെത്തി. ഇവരില്‍ നിന്നാണ്‌ ഷാഫി മോര്‍ച്ചറിയില്‍ സഹായിയായിരുന്നുവെന്ന തെളിവു കിട്ടിയത്‌.
പ്രതി ഷാഫി കടുപ്പമേറിയ മനസിനുടമയാണെന്ന്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു പറഞ്ഞു. ഇയാള്‍ ഒന്നും തുറന്നുപറയുന്നില്ല. ചോദ്യം ചെയ്യലിനോട്‌ കാര്യമായി പ്രതികരിക്കുന്നില്ല. അതുകൊണ്ടുതന്നെ പരമാവധി ശാസ്‌ത്രീയ തെളിവുകള്‍ക്കായി പോലീസ്‌ ശ്രമം തുടരുകയാണ്‌. ചോദ്യം ചെയ്യലിനോട്‌ ലൈയും ഭഗവല്‍സിങും സഹകരിക്കുന്നുണ്ട്‌.
ഷാഫി മിക്ക കാര്യങ്ങളും പഠിച്ചത്‌ ഫെയ്‌സ്‌ബുക്കില്‍നിന്നാണെന്ന്‌ കമ്മിഷണര്‍ പറഞ്ഞു. ഇന്നലെ ഷാഫിയെയും ഭഗവല്‍സിങ്ങിനെയും ലൈലയെയും വൈദ്യപരിശോധനയ്‌ക്കായികളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മൂന്നുദിവസം കൂടുമ്പോള്‍ ശരീരപരിശോധന നടത്തണമെന്ന്‌ ഉത്തരവുണ്ട്‌. ഷാഫിയെ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധന നടത്തിയതിനു പുറമേ കളമശേരി ആശുപത്രിയിലെ മോര്‍ച്ചറിയിലും പോലീസ്‌ കൊണ്ടുപോയി. മോര്‍ച്ചറിയിലെ ഷാഫിയുടെ മുന്‍പരിചയം പരിശോധിക്കുന്നതിനായിരുന്നു ഇത്‌. മോര്‍ച്ചറിയിലെ ഉപകരണങ്ങളുടെ ഉപയോഗം ഷാഫി വിശദമാക്കി. ആയുധങ്ങള്‍ ഏതുവിധം ഉപയോഗിക്കാമെന്നൂം ഷാഫി കാണിച്ചുകൊടുത്തുവെന്നാണ്‌ അറിയുന്നത്‌.
മൃതദേഹം വെട്ടിമുറിക്കാന്‍ ഷാഫിക്ക്‌ അറിയാമായിരുന്നുവെന്ന്‌ മോര്‍ച്ചറിയിലെ പെരുമാറ്റത്തില്‍നിന്ന്‌ വ്യക്‌തമായി. ഷാഫി ആവശ്യപ്പെട്ട വിധമാണ്‌ ലൈലയും ഭഗവല്‍സിങും ഇരകളുടെ മൃതദേഹങ്ങള്‍ വെട്ടിമുറിച്ചത്‌. പത്മയെ ജീവനോടെ മുറിച്ചതായി നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ആദ്യം കൊലചെയ്‌ത കാലടി സ്വദേശി റോസിലിയോടും രക്‌തം മരവിപ്പിക്കുന്ന ക്രൂരത കാട്ടിയെന്നാണു പുറത്തുവരുന്നത്‌. റോസിലിയെ കട്ടിലില്‍ കെട്ടിയിട്ട്‌ ആദ്യം ഗുഹ്യഭാഗത്ത്‌ കത്തി കുത്തിയിറക്കിയത്‌ ലൈലയായിരുന്നു. പിന്നീട്‌ ദേഹം മുഴുവന്‍ വരഞ്ഞശേഷം മുറിവുകളില്‍ മസാലപുരട്ടി. ഇരയോട്‌ ഏറ്റവും ക്രൂരതകാട്ടിയാലേ ദേവീപ്രീതി ലഭിക്കുകയുള്ളൂവെന്നു ഷാഫി പറഞ്ഞപ്രകാരമായിരുന്നു ഏറ്റവും നിഷ്‌ഠുരമായ ക്രൂരത കാട്ടിയത്‌. പിന്നീടാണ്‌ റോസിലിയെ കഷണങ്ങളാക്കിയത്‌. പത്മയെ 56 കഷണങ്ങളാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here