ചണ്ഡീഗഡ്: ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽനിന്നുള്ള കുളിമുറി ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികളായ യുവാക്കൾ വിദ്യാർഥിനിയെ ബ്ലാക്ക്‌മെയിൽ ചെയ്തു വീഡിയോകൾ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അറസ്റ്റിലായ പെൺകുട്ടിയുടെ കാമുകൻ സണ്ണി മേത്തയും സുഹൃത്ത് രങ്കജ് വർമയും ഹോസ്റ്റലിലെ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. വീഡിയോകൾ പകർത്തി ഷെയർ ചെയ്തില്ലെങ്കിൽ വിദ്യാർത്ഥിനിയുടെ സ്വകാര്യ വീഡിയോകൾ വൈറലാക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ മൂന്നംഗ വനിതാ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെയും സെക്ഷൻ 354-സി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ 17 ന് ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി നിരവധി പെൺകുട്ടികളുടെ വീഡിയോ എടുത്ത് കാമുകന് അയച്ചുവെന്ന് ഹോസ്റ്റലിലെ പെൺകുട്ടികൾ ആരോപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രശ്നം വഷളായപ്പോൾ പോലീസ് സ്ഥലത്തെത്തി. പ്രതിയായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.സർവ്വകലാശാല ക്യാമ്പസിൽ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തി.സംഘർഷം രൂക്ഷമായതിനെ തുടർന്ന സർവ്വകലാശാല അടച്ചിട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിനി ഉൾപ്പെടെ 3 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇവർ ഒരാഴ്ച്ചത്തെ റിമാൻഡിലാണ് ഇപ്പോൾ.