പൊലീസുകാരൻ മകന്റെ ഭാര്യയെ കന്യകാത്വ പരിശോധനക്ക് വിധേയയാക്കി; ബലാത്സം​ഗത്തെ കുറിച്ചറിഞ്ഞതോടെ ക്രൂരമായി മർദ്ദിച്ച് ഭർതൃമാതാവും; 24കാരിക്ക് നേരിടേണ്ടി വന്നത് പ്രാചീനകാലത്തെ തോൽപ്പിക്കുന്ന ക്രൂരത

0

ജയ്പുർ: രാജസ്ഥാനിലെ കന്യകാത്വ പരിശോധനയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. കന്യകാത്വ പരിശോധനക്ക് വിധേയയായ യുവതിയുടെ ഭർതൃപിതാവ് പൊലീസുകാരനാണ്. പൊലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിളായ ഇയാളുടെ അറിവോടുകൂടിയാണ് 24കാരിയായ യുവതിക്ക് കന്യകാത്വ പരിശോധന നടത്തിയത്.

പരിശോധനയിൽ കന്യകയല്ലെന്ന് കണ്ടതോടെ യുവതിയിൽ നിന്നും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു ഭർത്താവിന്റെ വീട്ടുകാരും പഞ്ചായത്തും. പൊലീസ് റിപ്പോർട്ട് പ്രകാരം 24 വയസ് പ്രായമുള്ള ഒരു യുവതിയോടാണ് പഞ്ചായത്ത് 10 ലക്ഷം രൂപ വരന്റെ വീട്ടുകാർക്ക് നൽകാൻ പറഞ്ഞത്. സാൻസി ​ഗോത്രവിഭാ​ഗത്തിൽ പെടുന്ന ഈ സ്ത്രീ വിവാഹത്തിന് മുമ്പ് ഒരു അയൽവാസിയാൽ‌ പീഡിപ്പിക്കപ്പെട്ടിരുന്നു. ആ വിവരം നേരത്തെ തന്നെ ഭർത്താവിന്റെ വീട്ടുകാരോട് യുവതി പറയുകയും ചെയ്തിരുന്നു.

എന്നാൽ, ഇതൊക്കെ ആയിരുന്നിട്ടും യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർ അവളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പിന്നീട് ബലാത്സം​ഗത്തെ കുറിച്ച് അറിഞ്ഞപ്പോൾ അമ്മായിഅമ്മയും അവളെ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. മേയ് 11 -നാണ് ഈ സംഭവം നടന്നത്. സുഭാഷ് നഗർ പൊലീസ് സ്‌റ്റേഷനിൽ അവർ ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുരേന്ദ്ര കുമാർ പറയുന്നുണ്ട്.

എന്താണ് ഈ കന്യകാത്വ പരിശോധന?

വിവാഹം കഴിഞ്ഞ നവദമ്പതികളെ ഗ്രാമത്തിലെ കൗൺസിലോ വരന്റെയോ വധുവിന്റെയോ വീട്ടുകാരോ വാടകയ്ക്കെടുക്കുന്ന ഹോട്ടൽ മുറിയിലേക്ക് അയക്കുന്നു. അവരുടെ കയ്യിൽ ഒരു വെള്ള ബെഡ്ഷീറ്റും നൽകും. അതിന് ശേഷം ലൈം​ഗികബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെടും. ശേഷം ഭർത്താവിന്റെ വീട്ടുകാർ ഈ വെള്ള ബെഡ്ഷീറ്റിൽ രക്തം ഉണ്ടോ എന്ന് പരിശോധിക്കും. രക്തം ഇല്ലെങ്കിൽ വിവാഹിതയായ യുവതി കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടു എന്നാണ് അവർ കരുതുന്നത്.

ഈ പരിശോധനകൾ ഇപ്പോഴും ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വ്യാപകമാണ്. മഹാരാഷ്ട്രയിലെ കഞ്ജർഭട്ട് സമുദായവും രാജസ്ഥാനിലെ സാൻസി ഗോത്രവും പോലെയുള്ളവയ്ക്കിടയിൽ ഇപ്പോഴും ഇത്തരം പരിശോധനകൾ നടക്കുന്നുണ്ട്. പരിശോധനയ്ക്ക് തയ്യാറാവാത്തവർ പലപ്പോഴും സമുദായത്തിന് പുറത്താകും

LEAVE A REPLY

Please enter your comment!
Please enter your name here