മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരനായ വ്യാപാരി മരിച്ചു

0

മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരനായ വ്യാപാരി മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഓട്ടത്തിനിടയിൽ വഴിയിൽ ഇടിച്ച മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ട്. പത്തനംതിട്ട കൈപ്പട്ടൂർ മൂന്നാം കലുങ്കിന് സമീപം ചായക്കട നടത്തുന്ന ഞാറക്കൂട്ടത്തിൽ ജയിംസ് (61) ആണ് മരിച്ചത്.

കൈപ്പട്ടൂർ -ചന്ദനപ്പള്ളി റോഡിൽ മൂന്നാം കലുങ്കിൽ ഞായർ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കാർ ഓടിച്ചിരുന്ന തട്ട മിൽമ യൂണിറ്റിലെ ഡ്രൈവർ രജിഷ് (37) പ്രൊഡക്ഷൻ യൂണിറ്റിൽ ജോലി ചെയ്യുന്ന പട്ടാഴി സ്വദേശിനി അർച്ചന (38) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഴംകുളം -കൈപ്പട്ടൂർ സംസ്ഥാന പാതയിൽ കൈപ്പട്ടൂർ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ മാരുതി കാർ ആണ് അപകടം ഉണ്ടാക്കിയത്. നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും രണ്ടു ബൈക്കും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ഇത് വഴി നടന്നു വരികയായിരുന്ന ജയിംസിന്റെ മേൽ പാഞ്ഞു കയറിയത്. ഇതിനുശേഷം സമീപത്തെ വെയിറ്റിങ് ഷെഡിൽ ഇടിച്ച് വയലിലേക്ക് ഇറങ്ങി നിന്നു. രജീഷ് നന്നായി മദ്യപിച്ചിരുന്നതായി പൊലീസും നാട്ടുകാരും പറഞ്ഞു. കാറിൽ നിന്ന് ബിയർ കുപ്പികളും കണ്ടെടുത്തു. ജയിംസിന്റെ ഭാര്യ കുഞ്ഞുമോൾ.

LEAVE A REPLY

Please enter your comment!
Please enter your name here