അലോപ്പതി ചികിത്സയുടെയും കോവിഡ് -19 വാക്സിനുകളുടെയും ഫലപ്രാപ്തിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരായ കേസിൽ ബാബാ രാംദേവിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
പ്രസ്തുത പരാമർശങ്ങൾ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനാൽ വാദം കേൾക്കാനിവില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തത തേടി ഡോക്ടേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് രാംദേവിന് നോട്ടീസ്. ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി, ബാബ രാംദേവ് ഉൾപ്പെടെയുള്ള പ്രതികളോട് അടുത്ത വാദം കേൾക്കുന്ന ഒക്ടോബർ ആറിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടു.
കോവിഡ് 19 മരണങ്ങൾക്ക് കാരണം അലോപ്പതിയാണെന്ന് പറഞ്ഞ് ബാബ രാംദേവ്, കൊറോണിൽ എന്ന പതഞ്ജലി മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇത്തരം വിവരങ്ങൾ പ്രചരിപ്പിച്ച് രാംദേവ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പലരും ആരോപണം ഉന്നയിച്ചിരുന്നു.