കൊച്ചി: മൃഗങ്ങൾക്കു വീടുകളിലെത്തി ചികിത്സ നൽകാൻ 2 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കൂടി എറണാകുളത്ത് സജ്ജമാക്കുന്നു. കോതമംഗലം, മുളന്തുരുത്തി ബ്ലോക്കുകളിലാണു പുതിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുക. നിലവിൽ എറണാകുളത്ത് ഇത്തരത്തിലുള്ള ഒരു യൂണിറ്റുണ്ട്.
ഡോക്ടർമാർക്കും പാരാ വെറ്ററിനറി ജീവനക്കാർക്കും പുറമേ എക്സ്റേ, സ്കാനിങ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും ഈ മൊബൈൽ യൂണിറ്റിലുണ്ടാകും. ക്ഷീരകർഷകർക്ക് ഉൾപ്പെടെ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. ജീവനക്കാരുടെ നിയമനം പൂർത്തിയായാലുടൻ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കും.
മൊബൈൽ യൂണിറ്റിലേക്കു വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നിവരെ താൽക്കാലികമായി നിയമിക്കും. വെറ്ററിനറി സർജൻ, പാരാവെറ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 28നും ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 29നും എറണാകുളം ക്ലബ് റോഡിലുള്ള മൃഗ സംരക്ഷണ ഓഫിസിൽ നടക്കും. 0484-2360648.