തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ വിമുക്ത ഭടനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ബോഡിനായ്ക്കന്നൂർ സ്വദേശി രാധാകൃഷ്ണനാണ് (71) കൊല്ലപ്പെട്ടത്. ശനി പകൽ 11നു ബോഡിനായ്ക്കന്നൂർ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപത്തു വച്ചാണ് രാധാകൃഷ്ണനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയത്. കേരള രജിസ്‌ട്രേഷനിലുള്ള ജീപ്പിലെത്തിയ നാലംഗ സംഘമാണ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു വിവരം. സഭിവാജ് ചാലൈയിൽ ലോഡ്ജ് നടത്തുന്ന രാധാകൃഷ്ണന്റെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു. രാധാകൃഷ്ണന്റെ മൃതദേഹം തേനി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.