അട്ടപ്പാടി: പെരുമഴക്കാലത്ത് അട്ടപ്പാടിയിലെ ഊരുകളിൽ ഒറ്റപ്പെടുന്നവരുടെ ദൈന്യത നിറയ്ക്കുന്ന കാഴ്ചകൾ വീണ്ടും. അവശ്യ സാധനങ്ങൾ വാങ്ങാൻ കുത്തിയൊലിച്ചെത്തുന്ന പുഴ മുറിച്ച് കടന്ന് മറുകര പിടിക്കുന്ന ഇടവാണി ഊര് നിവാസികളുടെ ദൃശ്യങ്ങളാണ് അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്റെ നേർക്കാഴ്ചയായി ഇന്ന് പുറത്തുവന്നത്.
മഴ കനത്തതോടെ വീടുകളിൽ തന്നെയായിരുന്നു പുതൂർ പഞ്ചായത്തിലെ ഇടവാണി ഊരിലുള്ളവർ. ഊരുകളിൽ അവശ്യസാധനങ്ങൾ നന്നേ കുറഞ്ഞതോടെയാണ് സാഹസികമായി വരഗാർ പുഴയെ മുറിച്ച് കടന്ന് അക്കരെകടക്കാൻ തീരുമാനിച്ചത്. റോഡുണ്ടെങ്കിലും മഴക്കാലത്ത് വെളളം കയറുമെന്നതിനാൽ അഞ്ച് തവണ പുഴ കടന്ന് വേണം ഇവർക്ക് ഊരിലെത്താൻ. കഴിഞ്ഞ ദിവസം മുത്തിക്കുളം ഊരിൽ നിന്നും രോഗിയെയും കൊണ്ട് പുഴ കടക്കുന്ന രംഗം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഇടവാണി ഊരിലേയും കാഴ്ചകൾ.മഴക്കാലത്തെ പതിവാകുന്ന ഈ ദുരിതങ്ങൾ പരിഹരാക്കാൻ സ്ഥിരം പാലം വേണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.