ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘Letters to Self’ ഈ മാസം വിപണിയിലെത്തും. ചരിത്രകാരിയും സാംസ്കാരിക ജേണലിസ്റ്റുമായ ഭാവ്‌ന സോമയ്യ ആണ് കവിതയുടെ വിവർത്തക. ഫിംഗര്‍പ്രിന്റ് ആണ് കവിതാസമാഹാരത്തിന്റെ പ്രസാധകര്‍. അധികാരത്തിന്റെ തലപ്പത്തിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിലെ അഭിലാഷങ്ങളെയും സിദ്ധിയെയും കോറിയിടുന്നതാണ് ഈ കവിതാസമാഹാരം.
‘കൃത്യമായ പ്രാസവും വൃത്തവും ചിട്ടപ്പെടുത്തി പിന്തുടരുന്ന കവിതകളാണ് മോദിയുടേത്. ലൗകികലോകവുമായി മോദി പങ്കിടാന്‍ വിമുഖത കാണിച്ച തികച്ചും സര്‍ഗാത്മകമായ മറ്റൊരു ലോകമാണ് കവിതകളില്‍ ഉടനീളം പ്രതിഫലിക്കുന്നത്. ആഴമാര്‍ന്ന ചിന്തകളും അഭ്യൂഹങ്ങളും ആശയങ്ങളും സ്വപ്‌നങ്ങളും ഈ കവിതകള്‍ വരച്ചുകാട്ടുന്നു. ജീവിതത്തിലെ പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും പ്രതീക്ഷകളും ഇവിടെ പങ്കുവെക്കപ്പെടുന്നുണ്ട്. അതേസമയം തന്നെ പ്രകൃതിയുടെ മനോഹാരിതയും കവിതയ്ക്ക് വിഷയമാകുന്നു’- പ്രസാധകര്‍ മോദിയുടെ കവിതകളെ വിലയിരുത്തി.
പുരോഗമനാശയങ്ങളുടെയും നിരാശയുടെയും വാഞ്ഛയുടെയും ധീരതയുടെയും അനുകമ്പയുടെയും കവിതകളാണിവ. ലൗകികവും നിഗൂഢവുമായ ചിന്തകളെ അദ്ദേഹം കവിതകളിലൂടെ പ്രതിഫലിപ്പിക്കുന്നു. താന്‍ അനാവരണം ചെയ്യാന്‍ ആഗ്രഹിക്കുന്ന അവ്യക്തതകളെയും കവിതകളില്‍ പരാമര്‍ശിക്കുന്നുണ്ട്. നിരന്തരവും വൈകാരികവുമായ ഊര്‍ജവും ചങ്കൂറ്റവും ശുഭാപ്തി വിശ്വാസവുമാണ് മോദിയുടെ രചനകളെ വേറിട്ടുനിര്‍ത്തുന്നത്’ – വിവര്‍ത്തക അഭിപ്രായപ്പെട്ടതിങ്ങനെയാണ്.
2020-ല്‍ മോദി എഴുതിയ ‘Letters To Mother’ എന്ന പുസ്തകം മോദി തന്നെ സ്വയമൊരു യുവാവായി സങ്കല്പിച്ചുകൊണ്ട് ദേവമാതാവിന് എഴുതിയവയായിരുന്നു. അതും വിവര്‍ത്തനം ചെയ്തത് ഭാവ്‌ന സോമയ്യ ആയിരുന്നു. ഗുജറാത്തിയില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ച നരേന്ദ്ര മോദിയുടെ Exam Warrior എന്ന പുസ്തകം വളരെയധികം വിറ്റുപോയിരുന്നു. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പുസ്തകം അദ്ദേഹം എഴുതിയത്.