ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ് ആപ് ആയ മീശോയിലെ പലചരക്കു സാധനങ്ങളുടെ കച്ചവടം നിർത്തി. നാഗ്പൂർ, മൈസൂർ ഒഴികെയുള്ള ഇന്ത്യയിലെ 90 നഗരങ്ങളിലുള്ള കച്ചവടമാണ് കമ്പനി അവസാനിപ്പിച്ചത്. മീശോ സൂപ്പർസ്റ്റോറുകൾ അടച്ചു പൂട്ടിയതിനെ തുടർന്ന് 300 ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ഇതെ കുറിച്ച് കമ്പനി അധികൃതർ പ്രതികരിച്ചിട്ടില്ല.
ഏപ്രിൽ മുതൽ ആളുകളുടെ ദൈനംദിന സാധനങ്ങളുടെ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു മീശോ. അതേ മാസം തന്നെ കമ്പനി 150 ഓളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. അടുത്തിടെ ഫാർമിസോ സൂപ്പർസ്റ്റോർ ആക്കി മാറ്റുകയും ചെയ്തു. കോവിഡിന്റെ തുടക്കകാലത്ത് കമ്പനി 200 ഓളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.
വരുമാനം കുറഞ്ഞതാണ് ഇതിനു കാരണമെന്ന് കമ്പനി വ്യക്തമാക്കുകയുണ്ടായി. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് മീശോ സൂപ്പർസ്റ്റോറുകൾ പ്രവർത്തിക്കുന്നത്. പിരിച്ചുവിട്ട തൊഴിലാളികൾക്ക് കമ്പനി രണ്ടു മാസത്തെ ശമ്പളം നൽകിയതായും റിപ്പോർട്ടുണ്ട്.