കോട്ടയം: കടുത്തുരുത്തിയിലെ അപകടത്തിൽ നടുക്കം വിടാതെ നാട്. അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് രണ്ട് പേരുടെ ജീവനാണ് പൊലിഞ്ഞത്. കടുത്തുരുത്തി പാലാകരയിൽ രാവിലെ 10 മണിയോടെയായിരുന്നു അപകടം.
ബൈക്കില്‍ എത്തിയ ഞീഴൂര്‍ ഐഎച്ച്ആര്‍ഡി കോളജ് അധ്യാപകന്‍ വൈക്കം തലയോലപ്പറമ്പ് കാര്‍ത്തിക നിവാസില്‍ അനന്തു ഗോപിയും(28), സ്‌കൂട്ടര്‍ യാത്രികനായ അമല്‍ ജോസഫു(23)മാണ് അപകടത്തിൽ മരിച്ചത്. ഇരുവരുടെയും മൃതദേഹം മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയിലേക്കു മാറ്റി. 3 യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പാലാകരയില്‍ വച്ച് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കടുത്തുരുത്തി പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.