കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയായ പെൺകുട്ടിയെ വർക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മുക്കുപണ്ടം വെച്ച് താലി അണിയിച്ച ശേഷമായിരുന്നു ലോഡ്ജിൽ കൊണ്ടുപോയി പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജിത്താണ് പീഡനക്കേസിൽ പോലീസ് പിടിയിലായത്. രണ്ടര വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് കൊല്ലം കടയ്ക്കൽ സ്വദേശിയായ പെൺകുട്ടിയെ അജിത്ത് പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിംഗിലൂടെ പ്രണയം സ്ഥാപിച്ചെടുക്കുകയായിരുന്നു ഇയാൾ.
തുടർന്ന് വിവാഹം ചെയ്യാമെന്ന് വാഗ്ദാനവും നൽകി. കഴിഞ്ഞ വർഷം ജനുവരിയിൽ വർക്കല ക്ഷേത്രത്തിന് സമീപമെത്തിച്ചു. മുക്കുപണ്ടം ഉപയോഗിച്ച് താലി കെട്ടി. പിന്നാലെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ തിരികെ കടയ്ക്കലിൽ ഇറക്കിവിട്ടശേഷം അജിത്ത് കടന്നുകളഞ്ഞു. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് സ്കൂൾ അതികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ നല്‍കിയ പരാതിയിൽ കടയ്ക്കൽ പൊലീസ് കേസെടുത്തു. വയനാട്ടിൽ നിന്നാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.