ചെന്നൈ: മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്നാട് സർക്കാർ. ബസ് ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് നടപടി. ഭേദഗതി അനുസരിച്ച് ബസിൽ സ്ത്രീകളെ തുറിച്ചു നോക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്.
തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ, ലൈംഗിക താത്പര്യത്തോടെ സമീപിക്കൽ തുടങ്ങിയവയെല്ലാം ഭേദഗതി അനുസരിച്ച് ശിക്ഷാർഹമായ പ്രവൃത്തികളാണ്. സ്ത്രീ യാത്രക്കാരോടു മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടർ ഇറക്കി വിടുകയോ പൊലീസിനു കൈമാറുകയോ ചെയ്യണം.
മോശമായി പെരുമാറുന്ന കണ്ടക്ടർമാർക്കു കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ത്രീകളെ അനുചിതമായി സ്പർശിക്കുന്ന കണ്ടക്ടർമാർക്കെതിരെ കേസെടുക്കാം. ലൈംഗിക ചുവയുള്ള തമാശകൾ പറയൽ, മോശം കമന്റ് തുടങ്ങിയവയും കുറ്റകൃത്യമെന്ന് നിയമം പറയുന്നു.
ബസുകളിൽ കണ്ടക്ടർമാർ പരാതി പുസ്തകം സൂക്ഷിക്കണം. ആവശ്യപ്പെട്ടാൽ ഇത് അധികൃതർക്കു മുന്നിൽ ഹാജരാക്കണമെന്നും നിയമം നിർദേശിക്കുന്നു.