കൊച്ചിയില്‍ കുഴിയിൽ വീണ് വീട്ടമ്മയുടെ കാലൊടിഞ്ഞ സംഭവം; കേസെടുക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

0

എറണാകുളം: കൊച്ചിയിൽ കുഴിയിൽ വീണ് വീട്ടമ്മയുടെ കാലുകൾ ഒടിഞ്ഞ സംഭവത്തിൽ കാരണക്കാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. 2022 ഏപ്രിൽ 7 ന് രാത്രി ഹൈക്കോടതി ജംഗ്ഷന് സമീപം എബ്രഹാം മാടമാക്കൽ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. റോഡിലെ കുഴിയിൽ വീണ് പ്രമീള എന്ന വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവത്തിൽ തിരിച്ചറിയാവുന്ന കുറ്റം നടന്നതായി തെളിഞ്ഞ അവസരത്തിലാണ് വേണ്ടുന്ന വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വഷണം ആരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ പൊലീസിന് ഉത്തരവ് നൽകിയത്.

ഇത് സംബന്ധിച്ച് തുടർ നിയമ നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട സ്റ്റേഷൻ ഹuസ് ഓഫീസർക്ക് നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി. പരാതിയിൽ പറയുന്ന റോഡിലെ പ്രവൃത്തികൾ നടത്തുന്നത് കൊച്ചിൻ സ്മാർട്ട് മിഷനാണെന്നും അവരാണ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

പരാതിയിൽ പറയുന്ന കുഴികൾ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നിർമ്മിച്ചതാണെന്ന് കൊച്ചിൻ സ്മാർട്ട് മിഷൻ അറിയിച്ചു. കുഴികളിൽ ഗ്രേറ്റിംഗ് (ഗ്രിൽ) സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് പ്രമീളക്ക് അപകടം സംഭവിച്ചത്. കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കുന്നത് ഒഴിവാക്കാനാണ് നടപ്പാതകൾ നിർമ്മിച്ചതെന്നും എന്നാൽ നടപ്പാതകളിൽ ലൈസൻസുള്ളവരും ഇല്ലാത്തവരുമായ കച്ചവടക്കാർ അനധികൃതമായി കച്ചവടം നടത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരക്കാരെ ഒഴിപ്പിക്കാൻ നടപടിയെടുക്കുന്നുണ്ട്. കച്ചവടക്കാർ നടപ്പാത കൈയേറിയതു കൊണ്ടാവാം അപകടം സംഭവിച്ചയാൾക്ക് റോഡിലൂടെ നടക്കേണ്ടി വന്നതെന്നും റിപ്പോർട്ടിലുണ്ട്.
അപകടം സംഭവിച്ച പത്രവാർത്ത പ്രസിദ്ധീകരിച്ച ശേഷമാണ് കുഴികളിൽ ഗ്രിൽ സ്ഥാപിച്ചതെന്ന് മനസിലാക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കമ്മീഷനെ അറിയിച്ചു. റോഡ് പുനരുദ്ധാരണ പണികൾക്കായി റോഡിൽ നിർമ്മിക്കുന്ന കുഴികൾ അലക്ഷ്യമായും സുരക്ഷിതമില്ലാതെയുമാണ് നിർവഹണ ഏജൻസികൾ നിലനിർത്തുന്നതെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.

കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ഒരു പോലെ അപകടത്തിൽ പെടാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ ഇത്തരം പ്രവണതകൾ കർശനമായി തടയണം. സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. പരാതി സംഭവത്തിൽ തിരിച്ചറിയാവുന്ന കുറ്റം സംഭവിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here