മാള: മാളയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നാലമ്പല തീർഥാടന സീസണായിട്ടും ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കാതിരുന്നതാണ് കാരണം. ടൗണിൽ വൺവേ സംവിധാനം ഒരുക്കി ഗതാഗതം സുഗമമാക്കാൻ കഴിയുമെന്ന് നേരത്തേ തെളിയിച്ചിരുന്നു. പിന്നീട് വൺവേ നിലച്ചു.
സ്വകാര്യ ബസ് ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വൺവേ നിലച്ചതെന്ന് പറയുന്നു. വർധിച്ച തോതിൽ വാഹനങ്ങൾ പാതയോട് ചേർന്ന് പാർക്ക് ചെയ്യുന്നുണ്ട്. ഗതാഗത കുരുക്കഴിക്കുന്നതിന് ഈ വാഹനങ്ങൾ നീക്കം ചെയ്യണം. കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽ നിന്നാണ് സർവിസ് നടത്തുന്നത്. സ്വകാര്യ ബസ്സ്റ്റാൻഡിൽ നൂറുകണക്കിന് ബസുകൾ എത്തുന്നുണ്ട്.
ടൗണിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ പോസ്റ്റ് ഓഫിസ് റോഡിന് വീതി കുറവായതിനാൽ ഒരേസമയം ഇരുഭാഗത്തേക്കും കടന്നുപോകാനാവില്ല. വിവിധ സ്ഥലങ്ങളില്‍നിന്ന് മാള ടൗണിലേക്കും പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലേക്കും എത്തുന്നത് ഈ റോഡ് വഴിയാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള എല്ലാ സർവിസും കെ.കെ. റോഡുവഴി സ്വകാര്യ സ്റ്റാൻഡിൽ പ്രവേശിച്ച് തൃശൂർ, ആലുവ ഭാഗങ്ങളിലേക്ക് തിരിഞ്ഞ് പോകണം. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ സംസ്ഥാന പാത വഴി കെ.എസ്.ആർ. ടി.സി വഴി കെ.കെ. റോഡിലൂടെ സ്വകാര്യ സ്റ്റാൻഡിൽ എത്തണം. കൃഷ്ണൻ കോട്ട, പറവൂർ, കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നു വരുന്നവ മാള പള്ളിപ്പുറം പോസ്റ്റ് ഓഫിസ് ജങ്ഷനിൽ നിന്ന് പ്ലാവിൻമുറി വഴി പൊലീസ് സ്റ്റേഷൻ വഴി സ്വകാര്യ സ്റ്റാൻഡിൽ എത്താനാവും. വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗത്തേക്കുള്ള എല്ലാ ബസുകളും പോസ്റ്റ് ഓഫിസ് വഴി തിരിച്ചുവിടണം.