തിരുവനന്തപുരം: തിരുവനന്തപുരം എകെജി സെന്റര് ആക്രണത്തിൽ പ്രതിക്ക് മറ്റൊരാക്കുഡ് സഹായം ലഭിച്ചതായി പോലീസ്. ഇയാൾക്കു വഴിയിൽ വെച്ച് ആരോ സ്ഫോടക വസ്തു കൈമാറിയെന്നാണ് പോലീസ് പറയുന്നത്. ചുവന്ന സ്കൂട്ടറിലെത്തിയ പ്രതി ആദ്യം സ്ഥലത്തെ കാര്യങ്ങൾ നിരീക്ഷിച്ച ശേഷം തിരിച്ചെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും അക്രമിയെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ് മുമ്പോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.
സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടകവസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക് മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പോലീസ് നിഗമനം. അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ എകെജി സെന്റർ ആക്രമിക്കുമെന്ന് സൂചന നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
പോസ്റ്റിട്ട നിര്‍മാണത്തൊഴിലാളിയെ ശനിയാഴ്ച പോലീസ് വീണ്ടും വിളിച്ചുവരുത്തി. ഇയാളെ കമ്മിഷണര്‍ ഓഫീസില്‍ ചോദ്യംചെയ്തുവരികയാണ്. എകെജി സെന്റര്‍ ആക്രമിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കാട്ടായിക്കോണം സ്വദേശിയെയാണ് പോലീസ് ചോദ്യംചെയ്യുന്നത്. കഴിഞ്ഞദിവസവും ഇയാളെ ചോദ്യംചെയ്ത് വിട്ടയിച്ചിരുന്നു. എന്നാല്‍ സംഭവവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുന്ന യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
അക്രമം നടന്ന ദിവസം ഇയാള്‍ എകെജി സെന്ററിന് സമീപം എത്തിയിരുന്നതിന് തെളിവുകളൊന്നും ഇല്ല. മാത്രമല്ല, കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ഇയാള്‍ ഭക്ഷണം കഴിച്ച് വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് ഉറങ്ങാന്‍ പോവുന്നത് കണ്ടെന്നുള്ള സാക്ഷിമൊഴികളുമുണ്ട്. ഇയാളുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചെങ്കിലും ഇതിലും ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. തന്റെ കരാറുകാരനെ മാത്രമാണ് നിര്‍മാണത്തൊഴിലാളി സംഭവദിവസം കൂടുതല്‍ തവണ വിളിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമേ ഇയാളുടെ വാഹനവും സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ വന്ന വാഹനവും വ്യത്യസ്തമാണ്.
എകെജി സെന്ററിന് സമീപപ്രദേശങ്ങളിലുള്ള 70-ഓളം സിസിടിവി ക്യാമറകളാണ് പോലീസ് പരിശോധിച്ചിരുന്നത്. എന്നാല്‍ ഇതില്‍നിന്നൊന്നും അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന സംശയമുള്ളവരെയും പോലീസ് ചോദ്യംചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. അതിനിടെ, എകെജി സെന്റര്‍ ആക്രമിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസിന്റെ നിരീക്ഷണത്തിലാണ്.