കോന്നി: അസൗകര്യങ്ങളുടെ ഒരു പട്ടികതന്നെ ചൂണ്ടിക്കാട്ടിയാണ് കോന്നി മെഡിക്കൽ കോളജിന് നാഷനൽ മെഡിക്കൽ കമീഷൻ അനുമതി നിരസിച്ചത്. ക്ലാസുകൾ ക്രമീകരിക്കുന്നതിന് കെട്ടിടമുണ്ട്. എന്നാൽ, ഫർണിച്ചർ അടക്കം മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ല.
അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി വിഭാഗങ്ങളിൽ ലബോറട്ടറിക്ക് ആവശ്യമായ സൗകര്യങ്ങളില്ല. അധ്യാപകരുടെ എണ്ണം അപര്യാപ്തമാണെന്നും നേരിട്ടുള്ള പരിശോധനക്കുശേഷം പ്രിൻസിപ്പലിന് അയച്ച കത്തിൽ കമീഷൻ വ്യക്തമാക്കുന്നു. പരീക്ഷാകേന്ദ്രമെന്ന നിലയിൽ പരിഗണിക്കാനാകുന്ന കെട്ടിടമാണ് തയാറായിട്ടുള്ളതെന്നും അവിടെ ഫർണിച്ചർ ഇല്ലെന്നും കത്തിലുണ്ട്.
കിടത്തിച്ചികിത്സക്ക് 330 കിടക്ക വേണമെന്നാണ് മാനദണ്ഡം. കോന്നിയിൽ 294 എണ്ണമാണുളളത്. അത്യാഹിത വിഭാഗത്തിൽ 10 കിടക്കയും. ഇവിടെ ജീവൻ രക്ഷാ ഉപകരണങ്ങളായ പൾസ് ഓക്സിമീറ്റർ, ക്രാഷ് കാർട്ട് എന്നിവയില്ല.ചെറിയ ഓപറേഷൻ തിയറ്ററുകൾ അഞ്ചെണ്ണം വേണമെന്നിരിക്കെ മൂന്നെണ്ണം മാത്രമാണ് തയാറായിട്ടുള്ളത്. അസ്ഥിരോഗ വിഭാഗത്തിലും അപര്യാപ്തതകളുണ്ടെന്ന് കഴിഞ്ഞമാസം 21ന് അയച്ച കത്തിൽ പറയുന്നു.