പത്തനംതിട്ട: സർവിസിൽനിന്ന് വിരമിച്ച് എട്ടു വർഷം കഴിഞ്ഞിട്ടും അസുഖബാധിതനായി കിടക്കുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥന് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാത്തത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമീഷൻ. പരാതിക്കാരന് നൽകാനുള്ള ആനുകൂല്യങ്ങൾ മൂന്നു മാസത്തിനകം നൽകണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശി വിരമിച്ച എ.എസ്.ഐ മുരളീധരന് ആനുകൂല്യങ്ങൾ നൽകാനാണ് ഉത്തരവ്.
1978ൽ പൊലീസിൽ പ്രവേശിച്ച് 36 വർഷം സർവിസ് പൂർത്തിയാക്കിയയാളാണ് പരാതിക്കാരൻ. പക്ഷാഘാതം ബാധിച്ച് ശരീരത്തിന്റെ ഇടതുവശം തളർന്നു കിടക്കുകയാണ് അദ്ദേഹം. 2014 മാർച്ച് 31നാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽനിന്ന് അദ്ദേഹം വിരമിച്ചത്. പരാതിക്കാരന് കമ്യൂട്ടേഷൻ, ഗ്രാറ്റ്വിറ്റി 15 വർഷത്തെ ഇൻക്രിമെന്റ്, 2008ലെ ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ എന്നിവ ഉടൻ നൽകണമെന്ന് കമീഷൻ 2019 സെപ്റ്റംബർ ആറിന് ഉത്തരവ് നൽകിയിരുന്നു.