തിരുവനന്തപുരം: പാർട്ടി കോടതിയിൽ ടി.പി ചന്ദ്രശേഖരന്റെ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് കേരള മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ടി.പിയെ 51 വെട്ടി കൊന്നിട്ടും പകതീരാതെ കെ.കെ. രമയെ വേട്ടയാടുകയാണ് സി.പി.എമ്മെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടി കോടതിയുടെ വിധി പ്രകാരമാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞിരുന്നു. പാർട്ടി കോടതി ജഡ്ജിയുടെ പേര് പറയാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെ നിയമസഭക്ക് പുറത്തെത്തിയാണ് വി.ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
മുഖ്യമന്ത്രി എം.എം മണിയെ ന്യായീകരിച്ചത് ഞെട്ടിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നേരത്തെ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞിരുന്നു.