ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയിൽ ഭിന്നശേഷി കുട്ടികളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല എം.എൽ.എ. സിനിമയിലെ ആ രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചുവെന്നും മാതാപിതാക്കൾ ചെയ്ത തെറ്റുകളുടെ കർമഫലമാണ് അവരുടെ കുട്ടികൾ ഭിന്നശേഷിക്കാരാകുന്നത് എന്ന പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയിൽ പങ്കുവെച്ചത് ഖേദകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭാഷണം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ ഷാജി കൈലാസും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.
രമേശ് ചെന്നിത്തലയുടെ കുറിപ്പ്
‘അടുത്തിടെ പുറത്തിറങ്ങിയ ‘കടുവ’ എന്ന സിനിമയിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മാതാപിതാക്കൾ ചെയ്ത തെറ്റുകളുടെ കർമഫലമാണ് അവരുടെ കുട്ടികൾ ഭിന്നശേഷിക്കാരാകുന്നത് എന്ന പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയിൽ പങ്കുവെച്ചത് ഖേദകരമാണ്. ഒരുപക്ഷേ, ഭിന്നശേഷിക്കാരായ കുട്ടികളെ ഏറെ അടുത്തറിയാൻ സാധിച്ചതും അവരുടെ മാതാപിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്താൻ കഴിയുന്നത് കൊണ്ടുമാകണം ഈ രംഗം ഉൾക്കൊള്ളാൻ എനിക്ക് കഴിയാതെ പോയത്.