എം എം മണിയെ അധിക്ഷേപിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. മഹിളാ കോൺഗ്രസ് പ്രകടനത്തിൽ എംഎം മണിയെ ആക്ഷേപിക്കുന്ന വിധത്തിൽ ബാനർ വച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ‘അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജനല്ലാണ്ട് കാണിക്കാൻ പറ്റുമോ? അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നല്ലാതെ. ‘-സുധാകരൻ പറഞ്ഞു.
സംഭവത്തിൽ ജില്ലാ മഹിളാ കോൺഗ്രസ് കമ്മറ്റി തന്നെ ഖേദം പ്രകടിപ്പിച്ചതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അത് അവരുടെ മാന്യതയും തറവാടിത്തവും അന്തസ്സുമാണെന്നായിരുന്നു സുധാകരന്റെ പ്രതികരണം. മണിക്ക് അതൊന്നുമില്ലല്ലോയെന്നും സുധാകരൻ ചോദിച്ചു.
കെ കെ രമ എംഎൽഎയ്ക്കെതിരായ എം എം മണിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മഹിള കോൺഗ്രസ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ചിമ്പാൻസിയുടെ തലവെട്ടി പകരം എം എം മണിയുടെ ചിത്രം ഒട്ടിച്ചായിരുന്നു മഹിള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വിവാദമായതോടെ ഫ്ലക്സ് ഒഴിവാക്കുകയും ചെയ്തു.
ഒരു മഹതി സർക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ലെന്നായിരുന്നു എംഎം മണിയുടെ പ്രസ്താവന. നിയമസഭയിൽ നത്തിയ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. വിഷയം സഭയ്ക്കകത്തും വിഷയം ചർച്ച ചെയ്തു. എന്നാൽ പ്രസ്താവന തിരുത്തില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എം എം മണി.
അതേസമയം, വിമാനത്തിൽ വലിയ ആക്രമണം കാണിച്ചത് ജയരാജനാണെന്ന് സുധാകരൻ പറഞ്ഞു. സർക്കാർ വാദങ്ങൾ അന്വേഷണസമിതി തള്ളിയതായും ജയരാജന്റെ ഇൻഡിഗോ ബഹിഷ്കരണം ജാഡയാണെന്നും സുധാകരൻ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം പാർട്ടി ചർച്ച ചെയ്ത് എടുത്തതല്ല. ജയരാജനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സുധാകരൻ പറഞ്ഞു.