കോഴിക്കോട്: എൺപതുകളിൽ യൂനിവേഴ്സിറ്റി കോളജിലെ മലയാളം ഡിപ്പാർട്ട്മെൻറിന് തീവെച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയെന്ന് കോളജ് യൂനിയൻ മുൻ ചെയർമാൻ ജഗദീശ് ബാബു. എ.കെ.ജി സെൻററിനെതിരെ നടന്ന ബോംബ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പഴയൊരു തീവെപ്പിന്‍റെ ഓർമ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കോളജിലെ എസ്.എഫ്.ഐ നേതൃത്വം അറിയാതെ ഉന്നതങ്ങളില്‍ നടന്ന ഗൂഢാലോചനയാണ് തീവെപ്പ് നടത്തിയത്. ഇക്കാര്യം തിരിച്ചറിയാതെ രാത്രിയില്‍ തീ ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്‌സിനെ വരുത്തി തീയണച്ച ശിവന്‍കുട്ടി നായര്‍ എന്ന പൊലീസുകാരനെ അഭിനന്ദിക്കാന്‍ യൂനിയനും എസ്.എഫ്.ഐ യൂനിറ്റും തീരുമാനിച്ചു.
ഇ.കെ നായനാര്‍ മുഖ്യമന്ത്രിയും ടി.കെ രാമകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കാലത്താണ് സംഭവം നടന്നത്. കോളജിന് തീവെച്ചത് കെ.എസ്.യുക്കാരാണെന്നായിരുന്നു താനടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകർ അന്ന് വിശ്വസിച്ചത്. അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരുന്ന കെ. കരുണാകരന്‍ പത്രസമ്മേളനം നടത്തി കോളജ് തീവെച്ചത് എസ്.എഫ്.ഐക്കാര്‍ തന്നെയാണെന്ന് ആരോപിച്ചു. ഈ സംഭവമാണ് എസ്.എഫ്.ഐയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും താൻ രാജിവെക്കാനിടയാക്കിയതെന്ന് ജഗദീഷ് ബാബു കുറിച്ചു.