കൽപറ്റ: ജില്ല മുഴുവൻ കനത്ത മഴ പെയ്തിട്ടും ഒരു പഞ്ചായത്തിൽ മാത്രം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച വയനാട് കലക്ടർ എ. ഗീതയുടെ നടപടിക്കെതിരെ വ്യാപക വിമർശനം. തവിഞ്ഞാൽ പഞ്ചായത്തിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി നൽകിയത്. മറ്റ് പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി. ഇതാകട്ടെ രാവിലെ 8.27നാണ് കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിച്ചത്.
ഒരുപഞ്ചായത്തിൽ മാത്രം പെയ്യുന്ന മഴ പുതിയ പ്രതിഭാസമാണെന്നായിരുന്നു കമന്റുകൾ. ജില്ലയിൽ മൊത്തത്തിൽ നല്ല മഴയായിട്ടും തവിഞ്ഞാലിൽ മാത്രം എന്താണ് പ്രത്യേകതയെന്നായിരുന്നു ചോദ്യം. സ്കൂളിൽ പോകാൻ ഒരുങ്ങിയ ശേഷം അവസാന നിമിഷം അവധി പ്രഖ്യാപിക്കുന്നതിനെതിരെയും ആളുകൾ രോഷംകൊണ്ടു. രാവിലെ 9 മണിക്ക് ഓൺലൈൻ വഴി അവധി പ്രഖ്യാപിക്കുന്നത് കോമഡിയാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.