കുഞ്ഞാലി മരക്കാറിന് ശേഷം മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഓളവും തീരവും. എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുക്കുന്ന അന്തോളജി വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.
1960 ൽ എം.ടിയുടെ തിരക്കഥയിൽ പി. എം മേനോൻ സംവിധാന ചെയ്ത ആ പഴയ ഓളവു തീരവും എന്ന ചിത്രത്തിന്റെ റിമേക്കാണ് ഇത് . മധു, ഉഷ നന്ദിനി, ജോസ് പ്രകാശ് എന്നിവരായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇത്തവണ മോഹൻലാലിനോടൊപ്പം ദുർഗ കൃഷ്ണയും ഹരീഷ് പേരാടിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജോസ് പ്രകാശ് ചെയ്ത വില്ലൻ കഥാപാത്രമായ കുഞ്ഞാലിയെ ആണ് ഹരീഷ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് താരം. ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഹരിഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ
‘ഒരു മനുഷ്യൻ..ഇൻഡ്യയിലെ വലിയ താരങ്ങളെ വെച്ച് വലിയ സിനിമകൾ ചെയ്ത സംവിധായകൻ..അദ്ദേഹത്തിന്റെ പതിമൂന്നാം വയസ്സിൽ കണ്ട സ്വപ്നത്തിന്..അയാളെ സംവിധായകനാക്കാൻ പ്രേരിപ്പിച്ച സ്വപ്നത്തിന് പേക്കപ്പ് പറയുകയാണ്…ആ സിനിമയിൽ പ്രവർത്തിച്ച ആൾ എന്ന നിലക്ക് ആത്മാർഥമായി എനിക്കറിയാം..ആ കണ്ണുകളിൽ വലിയ സ്വപ്നങ്ങൾ പൂർത്തികരിക്കുമ്പോൾ ഉണ്ടാകുന്ന സ്നേഹത്തിന്റെ നനവുണ്ട് …പ്രിയൻസാർ ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു..എം.ടി സാറിന്റെ തിരക്കഥയിലെ ഓളത്തിനനുസരിച്ച് നനഞ്ഞ്,കുളിച്ച് സംതൃപ്തിയോടെ തീരത്തേക്കുള്ള ഒരു പ്രയാണം..നമ്മൾ ജനിച്ചു വളർന്ന വീടുകൾ നമ്മൾ വീണ്ടും പുതുക്കി പണിയുമ്പോൾ കിട്ടുന്ന..മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു ആനന്ദം ഈ സിനിമയുടെ ഒരോ ശ്വാസത്തിലും അയാൾ അനുഭവിക്കുന്നുണ്ടായിരുന്നു…ഈ പാക്കപ്പ് പറച്ചിൽ..ഒരു ചരിത്ര മുഹൂർത്തമാണ് …പുതിയ തലമുറക്ക്..തങ്ങളുടെ സ്വപ്നങ്ങൾ വീണ്ടും വീണ്ടും കാണാൻ ഊർജ്ജം നൽകുന്ന വാമൊഴി…ആര് എന്നെ നിഷേധിച്ചാലും ഒരിക്കൽ ഞാൻ അവിടെ എത്തിച്ചേരും എന്ന കലയുടെ,ജീവിതത്തിന്റെ വലിയ സന്ദേശം..കലാകാരന്റെ സ്നേഹം നിറഞ്ഞ ചങ്കൂറ്റം’.