ആലപ്പുഴ: മാന്നാറിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്ന് വീണ് ഉറങ്ങിക്കിടന്ന അമ്മക്കും മകൾക്കും പരിക്കേറ്റു. മാന്നാർ പാവുക്കര മൂന്നാം വാർഡിൽ പന്തളാറ്റിൽ ചിറയിൽ മണലിൽ തെക്കേതിൽപരേതനായ രാജപ്പൻ ആചാരിയുടെ രണ്ടുമുറി മാത്രമുള്ള ഓടിട്ട വീടിൻ്റ മേൽക്കൂരയാണ് പൂർണ്ണമായും തകർന്നു വീണത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം.
വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന രാജപ്പൻ ആചാരിയുടെ മകൾ രാഖി (42), രാഖിയുടെ മകൾ ദിയ അനിൽ (13 ) എന്നിവർക്കാണ് പരിക്കേറ്റത്.
വാർഡ് മെമ്പർ സലീന നൗഷാദും നാട്ടുകാരും പരിക്കേറ്റ ഇരുവരെയും തിരുവല്ല ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഖിയുടെ തോളെല്ലിന് പൊട്ടൽ സംഭവിക്കുകയും മകൾ ദിയക്ക് കാലിനു മുറിവേൽക്കുകയും ചെയ്തു.
ഏഴുമാസം മുമ്പ് വെള്ളപ്പൊക്കത്തെ തുടർന്ന് മാന്നാർ അക്ഷര ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുമ്പോഴാണ് രാജപ്പൻ ആചാരി മരിച്ചത്. അന്ന് ക്യാമ്പ് സന്ദർശിക്കാൻ എത്തിയ ആലപ്പുഴ ജില്ലാ കളക്ടർ ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വീട് തകർന്നതോടെ തലചായ്ക്കാൻ ഇടമില്ലാത്ത അമ്മയ്ക്കും മകൾക്കും വാർഡ് മെമ്പർ സലീന നൗഷാദ് താൽക്കാലികമായി താമസ സൗകര്യം ഏർപ്പാടാക്കി നൽകി.